പട്യാല: വാടകവീട് നോക്കാനെത്തിയ ദമ്പതിമാരെ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട വളർത്തുനായ ക്രൂരമായി ആക്രമിച്ചു. പഞ്ചാബിലെ പട്യാല ഗുമാൻ നഗറിലാണ് സംഭവം. പട്യാല സ്വദേശികളായ അങ്കിത് സബർവാളിനും ഭാര്യ ഷിഫാലിക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഷിഫാലിക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ ആവശ്യമായി വന്നതായി ഡോക്ടർമാർ അറിയിച്ചു.
ചൊവ്വാഴ്ച വൈകിട്ട് ബ്രോക്കർക്കൊപ്പമാണ് ദമ്പതികൾ വാടകവീട് കാണാനായി ഗുമാൻ നഗറിലെത്തിയത്. വീട്ടിലേക്ക് പ്രവേശിക്കുന്നതിനായി ബ്രോക്കർ ഗേറ്റ് തുറന്നതോടെ പിറ്റ്ബുൾ പുറത്തേക്ക് ഓടിയെത്തി ഷിഫാലിയെ ആക്രമിക്കുകയായിരുന്നു. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അങ്കിതിനും നായയുടെ കടിയേറ്റത്.
മിനിറ്റുകളോളം ആക്രമണം നീണ്ടുനിന്നു. ബ്രോക്കറും വീട്ടുടമയും വടി ഉപയോഗിച്ച് നായയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് കൂടുതൽ പേർ സ്ഥലത്തെത്തി നായയെ അടിച്ചോടിച്ചതോടെയാണ് ആക്രമണം അവസാനിച്ചത്.
ആക്രമണത്തിൽ ഷിഫാലിയുടെ കൈയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അങ്കിതിന് കാലിലും പിൻഭാഗത്തുമാണ് പരിക്ക്. ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതായി അങ്കിത് അറിയിച്ചു.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഇത്തരം ആക്രമണസ്വഭാവമുള്ള നായകളെ വീട്ടിൽ വളർത്തുന്നത് നിരോധിക്കുന്നതിനെക്കുറിച്ച് നടപടി സ്വീകരിക്കുമെന്ന് പട്യാല മേയർ കുന്ദൻ ഗോഗിയ പ്രതികരിച്ചു.



