തൃശൂർ: മലയോര ഹൈവേ നിർമാണത്തിനായി എത്തിച്ച കമ്പിയും മറ്റ് നിർമാണ സാമഗ്രികളും മോഷ്ടിച്ച കേസിൽ കാപ്പാ പ്രതിയടക്കം മൂന്നുപേരെ അതിരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പുതുക്കാട് സ്വദേശി മിന്റോ,, വെറ്റിലപ്പാറ സ്വദേശികളായ ശരത് രാജ്, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.
മിന്റോയെ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. പുതുക്കാട്, വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ എട്ടോളം കേസുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
വൈശേരി മേഖലയിൽ മലയോര ഹൈവേയുടെ നിർമാണം നടക്കുന്ന സ്ഥലത്തുനിന്നാണ് നിർമാണ സാമഗ്രികൾ മോഷ്ടിച്ചതെന്നാണ് കേസ്. നിർമാണ തൊഴിലാളി മോഷണം ശ്രദ്ധയിൽപ്പെടുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച നിർമാണ സാമഗ്രികൾ ചാലക്കുടിയിലെ ആക്രിക്കടയിൽ എത്തിച്ച് വിറ്റ് ലഭിക്കുന്ന പണം ഉപയോഗിച്ച് മദ്യപിക്കുകയായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.



