ചേർത്തല: രണ്ട് കിലോ കഞ്ചാവുമായി അറസ്റ്റിലായ യുവാവ് മെഡിക്കൽ പരിശോധനയ്ക്കിടെ ചേർത്തല താലൂക്ക് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പിന്തുടർന്ന് ഇയാളെ പിടികൂടി. അരിക്കുഴ ചക്കാലയിൽ വീട്ടിൽ ശ്രീകാന്ത് (25) ആണ് നാടകീയ രംഗങ്ങൾക്കൊടുവിൽ വീണ്ടും പൊലീസ് കസ്റ്റഡിയിലായത്.
അരീപ്പറമ്പ് ഇ.കെ. കവലയ്ക്ക് സമീപത്തുനിന്ന് ശനിയാഴ്ച അർത്തുങ്കൽ പൊലീസാണ് ശ്രീകാന്തിനെ രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയത്. കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ മെഡിക്കൽ പരിശോധനയ്ക്കായി ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു രക്ഷപ്പെടാനുള്ള ശ്രമം.
പരിശോധനയ്ക്കിടെ പെട്ടെന്ന് പുറത്തേക്ക് ഓടിയ പ്രതിയെ കൂടെയുണ്ടായിരുന്ന പൊലീസുകാരും ആശുപത്രിയിലുണ്ടായിരുന്നവരും ചേർന്ന് പിന്തുടർന്ന് കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് ചേർത്തല പൊലീസ് സ്റ്റേഷനിലെത്തിച്ച ശ്രീകാന്തിനെതിരെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനും പുതിയ കേസ് രജിസ്റ്റർ ചെയ്തു.
കഞ്ചാവ് കടത്തിയ കേസിലും പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കേസിലും അറസ്റ്റിലായ ശ്രീകാന്തിനെ ചേർത്തല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



