ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയത് ബന്ധുവായ 13 വയസുകാരിയുടെ ക്വട്ടേഷൻ പ്രകാരമെന്ന് പൊലീസ്. സംഭവത്തിൽ പെൺകുട്ടിയെയും കൊലപാതകം നടത്തിയ മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ ശിവൻകുട്ടി (67) കൊല്ലപ്പെട്ട കേസിലാണ് ഞെട്ടിക്കുന്ന അറസ്റ്റ്.
കൊല്ലം സ്വദേശികളായ പ്രതികൾ ശിവൻകുട്ടിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ പെൺകുട്ടിയെ കാണിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും പ്രതികൾ കവർന്നു. ആഭരണങ്ങൾ വിറ്റ് പെൺകുട്ടിക്ക് ഐഫോണും തങ്ങൾക്ക് ബൈക്കും വാങ്ങുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഞായറാഴ്ച രാത്രിയായിരുന്നു കൊലപാതകം. ശിവൻകുട്ടിയും ഭാര്യയും മകളും ചെറുമകളുമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. മകൾ പ്രസവശുശ്രൂഷയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ഭാര്യയും ഒപ്പമുണ്ടായിരുന്നു. ഇതോടെ ശിവൻകുട്ടിയും ചെറുമകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. എന്നാൽ കൊലപാതകം നടക്കുമ്പോൾ ക്വട്ടേഷൻ നൽകിയ പെൺകുട്ടി വീട്ടിലുണ്ടായിരുന്നില്ല.
രാത്രിയിൽ വീട്ടിലെത്തിയ പ്രതികൾ ശൗചാലയത്തിന്റെ വെന്റിലേഷൻ വഴിയാണ് അകത്ത് കടന്നത്. തുടർന്ന് ശിവൻകുട്ടിയെ കൈകാലുകൾ കെട്ടിയിട്ട് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനിടെ ക്വട്ടേഷൻ നൽകിയ പെൺകുട്ടി വീഡിയോ കോളിലൂടെ ദൃശ്യങ്ങൾ കണ്ടിരുന്നതായും പൊലീസ് പറയുന്നു.
കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വീട്ടിനുള്ളിൽ മുളകുപൊടി വിതറുകയും ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.












