റാംപൂർ: ഭൂമി വിൽക്കാൻ സമ്മതിക്കാത്തതിനെ തുടർന്ന് ഭാര്യയെ വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്തിയതായി പരാതി. ഉത്തർപ്രദേശിലെ റാംപൂരിലാണ് ക്രൂരമായ സംഭവം. നസ്രീൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഇസ്രാർ അറസ്റ്റിലായി.
നസ്രീന്റെ ശരീരത്തിലുടനീളം നിരവധി പരിക്കുകൾ കണ്ടെത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ഇതിൽ ഏറെയും പൊള്ളലേറ്റതിനെ തുടർന്നുണ്ടായ മുറിവുകളായിരുന്നു. ശരീരത്തിലെ ആറിടങ്ങളിൽ വൈദ്യുതാഘാതം ഏൽപ്പിച്ചതായും കണ്ടെത്തി.
മാതാപിതാക്കളിൽ നിന്ന് കുടുംബവിഹിതമായി ലഭിച്ച ഭൂമി വിൽക്കാൻ നസ്രീൻ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് ഇസ്രാർ പൊലീസിനോട് പറഞ്ഞതായാണ് വിവരം. ഭൂമി വിൽക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ നസ്രീനെ നിരന്തരം മർദിക്കുകയും ഭൂമി വിൽക്കാത്തപക്ഷം കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി നസ്രീന്റെ സഹോദരിമാർ പൊലീസിനോട് പറഞ്ഞു.
13 വർഷം മുമ്പാണ് നസ്രീനും ഇസ്രാറും വിവാഹിതരായത്. ദമ്പതികൾക്ക് നാല് പെൺമക്കളും ഒരു ആൺകുട്ടിയുമടക്കം അഞ്ച് മക്കളുണ്ട്.
നസ്രീന് ഏഴ് സഹോദരിമാരാണുണ്ടായിരുന്നത്. മാതാപിതാക്കളുടെ മരണശേഷം സ്വത്ത് സഹോദരിമാർക്കായി തുല്യമായി വീതിച്ചു. ഇതിന്റെ ഭാഗമായി നസ്രീന് 62 സെന്റ് ഭൂമി ലഭിച്ചിരുന്നു. ഈ ഭൂമി വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.


