തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടുന്ന അപകടങ്ങളിൽ ഇരയാകുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും അർഹമായ ആനുകൂല്യങ്ങൾ യഥാസമയം ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകി. കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർക്കാണ് നിർദേശം നൽകിയത്.
കെ.എസ്.ആർ.ടി.സിയുടെ 50 ശതമാനം ബസുകളും ഇൻഷുറൻസ് പരിരക്ഷയില്ലാതെ സർവീസ് നടത്തുകയാണെന്നാരോപിച്ച് ലഭിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു പൊതുപ്രവർത്തകൻ വിനോദ് മാത്യു വിൽസൺ പരാതി നൽകിയത്.
പരാതിയിൽ കമ്മീഷൻ കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടറിൽനിന്ന് റിപ്പോർട്ട് തേടിയിരുന്നു. കെ.എസ്.ആർ.ടി.സി ബസുകൾക്ക് പ്രത്യേക ഇൻഷുറൻസ് പോളിസി എടുക്കുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് ചീഫ് ലോ ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയത്.
അതേസമയം, കെ.എസ്.ആർ.ടി.സി യാത്രക്കാർക്കും ജീവനക്കാർക്കും ഗ്രൂപ്പ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി മുഖേനയാണ് ഈ പരിരക്ഷ നടപ്പാക്കുന്നത്.
ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുന്നതിൽ കാലതാമസമുണ്ടായാൽ ബന്ധപ്പെട്ടവർക്ക് പരാതി നൽകാമെന്നും കെ.എസ്.ആർ.ടി.സി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തിൽപ്പെടുന്നവർക്ക് നിയമപരമായി അർഹമായ ഇൻഷുറൻസ് ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു.











