ബെംഗളൂരു: കുടുംബവഴക്കിനിടെ ഭർത്താവിനെയും പിഞ്ചുമകനെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗട്ടേ ഭാസവേശ്വർ നഗറിൽ താമസിച്ചിരുന്ന ഹരിണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടക്കത്തിൽ ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന ഹരിണി പിന്നീട് കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്.
തിങ്കളാഴ്ച രാവിലെയാണ് 34കാരനായ അഭിനന്ദനെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെവിയിൽ നിന്ന് രക്തം വരുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇതോടെയാണ് മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന സംശയം പൊലീസിനുണ്ടായത്.
ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ശേഷം മടങ്ങുന്നതിനിടെയാണ് ഹരിണിയും അഭിനന്ദനും തമ്മിൽ വാക്കേറ്റമുണ്ടായതെന്നാണ് വിവരം. വീട്ടിലെത്തിയ ശേഷം ഇരുവരും വ്യത്യസ്ത മുറികളിലാണ് ഉറങ്ങാൻ കിടന്നത്. തുടർന്ന് ഭർത്താവിനെയും മകനെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ.
സംഭവത്തിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന സിസിടിവി ക്യാമറകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലും കണ്ടെത്തി. ഇതും കേസിൽ ദുരൂഹത വർധിപ്പിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
അതേസമയം, കുടുംബത്തിലെ മുൻ തർക്കങ്ങളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഹരിണി നേരത്തെ വിനയ് എന്നയാളോടൊപ്പം വീട് വിട്ടുപോയിരുന്നുവെന്നും രണ്ട് മാസം മുമ്പ് തിരിച്ചെത്തിയ ശേഷം അഭിനന്ദനൊപ്പം വീണ്ടും താമസിക്കുകയായിരുന്നുവെന്നും അഭിനന്ദന്റെ അമ്മ ഭാഗ്യാമ്മ ആരോപിച്ചു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.


