തിരുവനന്തപുരം: വിമാനത്തിലേതിന് സമാനമായ സൗകര്യങ്ങളുമായി കെഎസ്ആർടിസിയുടെ എക്‌സിക്യുട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം- എറണാകുളം റൂട്ടിൽ വ്യാഴാഴ്ച മുതൽ സർവീസ് നടത്തും. 671 രൂപയാണ് ടിക്കറ്റ് നിരക്ക്.
തിരുവനന്തപുരത്തുനിന്ന് രാവിലെ 5.30ന് പുറപ്പെടുന്ന ബസ് 9.45ന് എറണാകുളത്ത് എത്തും. 4 മണിക്കൂർ 15 മിനിറ്റാണ് യാത്രാസമയം. എറണാകുളത്തുനിന്ന് വൈകീട്ട് 5.30ന് പുറപ്പെട്ട് രാത്രി 9.45ന് തിരുവനന്തപുരത്ത് എത്തും. വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിന് പിന്നാലെയാണ് ബസ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഈ റൂട്ടിൽ വന്ദേഭാരതിലെ ചെയർകാർ ടിക്കറ്റ് നിരക്ക് 690 രൂപയാണ്.
കൊല്ലം, ആലപ്പുഴ, തോപ്പുംപടി എന്നിവിടങ്ങളിലാണ് ബസിന് ഇടക്കുള്ള സ്റ്റോപ്പുകൾ. 31 സീറ്റുകളാണ് ബസിലുള്ളത്. ശനി, ഞായർ ദിവസങ്ങളിൽ സർവീസ് ഗുരുവായൂരിലേക്ക് നീട്ടുന്നതും പരിഗണനയിലുണ്ട്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വാങ്ങിയ ബസുകൾ ബിസിനസ് ക്ലാസ് എന്ന പേരിൽ സർവീസ് നടത്താനായിരുന്നു തീരുമാനം. പിന്നീട് പേര് എക്‌സിക്യുട്ടീവ് ക്ലാസ് എന്നാക്കി. എയർ ഹോസ്റ്റസിന്റെ മാതൃകയിൽ ബസ് ഹോസ്റ്റസും സർവീസിലുണ്ടാകും. സ്വിഫ്റ്റ് ജീവനക്കാരെയാണ് ഇതിനായി നിയോഗിക്കുക.
ഓരോ സീറ്റിലും പ്രത്യേക ഡിജിറ്റൽ ഡിസ്പ്ലേ, മൊബൈൽ ഫോൺ ചാർജിങ് പോയിന്റ്, ശൗചാലയം തുടങ്ങിയ സൗകര്യങ്ങളുണ്ട്. സെമി സ്ലീപ്പർ സീറ്റുകൾക്കൊപ്പം ഭക്ഷണം വിതരണം ചെയ്യുന്നതിനായി പാൻട്രിയും ബസിലുണ്ട്. ഇതേ ശ്രേണിയിൽ വാങ്ങിയ മറ്റൊരു ബസ് ആലപ്പുഴ-ബെംഗളൂരു റൂട്ടിൽ സർവീസ് ആരംഭിച്ചിട്ടുണ്ട്.











