ന്യൂഡൽഹി: ബ്രസീലിനെതിരായ സൗഹൃദമത്സരം പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റൊരു അന്താരാഷ്ട്ര മത്സരത്തിനൊരുങ്ങി ഇന്ത്യ. കഴിഞ്ഞ ലോകകപ്പിൽ അദ്ഭുത പ്രകടനം നടത്തിയ കേപ് വെർദെയുമായി ഇന്ത്യ സൗഹൃദമത്സരം കളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ 30നും ഒക്ടോബർ ആറിനുമിടയിലെ ഏതെങ്കിലും ദിവസമായിരിക്കും മത്സരം നടക്കാൻ സാധ്യത.
മത്സരത്തിന്റെ തീയതിയും വേദിയും സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. അന്തിമ തീരുമാനമായിട്ടില്ലെന്നും ധാരണയായാൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും ഇന്ത്യൻ ഫുട്‌ബോളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പിടിഐയോട് വ്യക്തമാക്കി. ബ്രസീലിനെതിരായ മത്സരത്തിന് മുൻപോ ശേഷമോ ആയിരിക്കും കേപ് വെർദെയുമായുള്ള മത്സരം നടക്കുക.
അരങ്ങേറ്റ ലോകകപ്പിൽ തന്നെ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ ടീമാണ് കേപ് വെർദെ. ലോകകപ്പിൽ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച കേപ് വെർദെ, ഉറുഗ്വായെയും സൗദി അറേബ്യയെയും സമനിലയിൽ പിടിച്ചിരുന്നു. റൗണ്ട് ഓഫ് 32ൽ അർജന്റീനയോട് പൊരുതി തോറ്റാണ് ടീം ലോകകപ്പിൽ നിന്ന് പുറത്തായത്.
ബ്രസീലുമായുള്ള സൗഹൃദമത്സരത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ഫിഫ ആസിയാൻ കപ്പിൽ നിന്ന് പിന്മാറിയിരുന്നു. മത്സരങ്ങളുടെ തീയതികൾ തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. ഒക്ടോബർ മൂന്നിനാണ് കൊൽക്കത്തയിൽ ബ്രസീലിനെതിരായ മത്സരം. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ ആറുവരെയാണ് ഇൻഡൊനീഷ്യയിൽ പ്രഥമ ആസിയാൻ കപ്പ് നടക്കുന്നത്. ഇൻഡൊനീഷ്യ, മലേഷ്യ, സിംഗപ്പൂർ ടീമുകളെയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടിയിരുന്നത്.
അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലിനെതിരെ കളിക്കാനുള്ള അവസരം ഇന്ത്യൻ താരങ്ങൾക്ക് വലിയ അനുഭവമാകുമെന്നാണ് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ വിലയിരുത്തൽ. ഇതാണ് ആസിയാൻ കപ്പിനേക്കാൾ ബ്രസീലിനെതിരായ സൗഹൃദമത്സരത്തിന് മുൻഗണന നൽകാൻ പ്രധാന കാരണമെന്നാണ് വിവരം.











