തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾ തടയാൻ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പ്രവർത്തിക്കാൻ ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ നിർദ്ദേശം നൽകി. വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പിലെയും കോർപറേഷൻ ആരോഗ്യവിഭാഗത്തിലെയും ഉദ്യോഗസ്ഥർ ചേർന്നായിരിക്കും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുക.
രോഗബാധിത പ്രദേശങ്ങളെക്കുറിച്ച് കൃത്യമായ വിവരം കൗൺസിലർമാർക്ക് ഉള്ളതിനാൽ അവരുടെ പങ്കാളിത്തത്തോടെ പ്രവർത്തനം നടത്തിയാൽ കൂടുതൽ ഫലപ്രദമാകുമെന്നാണ് വിലയിരുത്തൽ. ആരോഗ്യവകുപ്പും കോർപറേഷനും കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും കൗൺസിലർമാർക്ക് ഇതുസംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കുന്നില്ലെന്ന പരാതിയും ഉയർന്നിരുന്നു. ഇതോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംയുക്ത സ്ക്വാഡ് രൂപീകരിക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വട്ടിയൂർക്കാവ് മണ്ഡലത്തിലെ കൗൺസിലർമാരും ആരോഗ്യവകുപ്പിലെയും കോർപറേഷനിലെയും ജീവനക്കാരും യോഗത്തിൽ പങ്കെടുത്തു.
വീടുകളിലെ കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുന്നതിൽ പൊതുജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കാൻ റസിഡൻസ് അസോസിയേഷനുകളുടെ പിന്തുണ തേടാനും തീരുമാനിച്ചു. പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ തക്കാളിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്കൂൾ കേന്ദ്രീകരിച്ചുള്ള ആരോഗ്യപ്രവർത്തനങ്ങളും ശക്തമാക്കുമെന്ന് മന്ത്രി അറിയിച്ചു.











