ന്യൂഡൽഹി: തമിഴ്‌നാട്ടിൽ വനിതാ സർക്കാർ ജീവനക്കാർക്ക് മൂന്നാമത്തെ പ്രസവത്തിനും 365 ദിവസത്തെ പ്രസവാവധി അനുവദിക്കാൻ സർക്കാർ തീരുമാനം. ആദ്യ രണ്ട് പ്രസവങ്ങൾക്ക് ലഭിക്കുന്ന അതേ കാലയളവിലുള്ള പ്രസവാവധി ഇനി മൂന്നാമത്തെ പ്രസവത്തിനും ലഭിക്കും.
നിലവിൽ ആദ്യ രണ്ട് പ്രസവങ്ങൾക്ക് വനിതാ സർക്കാർ ജീവനക്കാർക്ക് ഒരു വർഷത്തെ പ്രസവാവധിക്ക് അർഹതയുണ്ട്. എന്നാൽ രണ്ടോ അതിലധികമോ കുട്ടികളുള്ള വനിതാ ജീവനക്കാർക്ക് മൂന്നാമത്തെ പ്രസവത്തിന് പരമാവധി 12 ആഴ്ച അഥവാ 84 ദിവസത്തെ പ്രസവാവധിയാണ് ലഭിച്ചിരുന്നത്.
മാനവവിഭവശേഷി വകുപ്പ് മന്ത്രി ഡി ശരത്കുമാറാണ് നിയമസഭയിൽ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. സാമൂഹിക ക്ഷേമത്തിനും സ്ത്രീ ശാക്തീകരണത്തിനും മുൻഗണന നൽകുന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. നിയമസഭയിൽ പ്രഖ്യാപിച്ച തീരുമാനം നടപ്പാക്കുന്നതിനായി വിശദമായ സർക്കാർ ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.
വനിതാ ജീവനക്കാരുടെ പ്രസവാവധി തമിഴ്‌നാട് സർക്കാർ കഴിഞ്ഞ വർഷങ്ങളിൽ ഘട്ടംഘട്ടമായി വർധിപ്പിച്ചിരുന്നു. ആദ്യ രണ്ട് പ്രസവങ്ങൾക്ക് ലഭിച്ചിരുന്ന 90 ദിവസത്തെ പ്രസവാവധി 2011ൽ ആറ് മാസമായും 2016ൽ ഒമ്പത് മാസമായും ഉയർത്തി. തുടർന്ന് 2021 ജൂലൈയിൽ പ്രസവാവധി 365 ദിവസമായി വർധിപ്പിക്കുകയായിരുന്നു.
അതേസമയം, നിലവിലെ വ്യവസ്ഥകൾ പ്രകാരം രണ്ടിൽ കൂടുതൽ കുട്ടികളുള്ള വനിതാ സർക്കാർ ജീവനക്കാർക്ക് മൂന്നാമത്തെ പ്രസവത്തിന് പൂർണ ശമ്പളത്തോടെ 12 ആഴ്ച അഥവാ 84 ദിവസത്തെ പ്രസവാവധിയാണ് അനുവദിച്ചിരുന്നത്. പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഈ വ്യത്യാസം ഇല്ലാതാകും.




