തൃശ്ശൂർ: തൃശ്ശൂരിന്റെ പരമ്പരാഗത കലാരൂപമായ പുലികളിയെ വിമർശിച്ച് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വിവാദത്തിൽ. പരാമർശത്തിനെതിരെ പുലികളി സംഘങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി വി.കെ. ശ്രീരാമൻ വ്യക്തമാക്കി.
പുരുഷന്മാരുടെ ശരീരത്തിൽ വയറും മാറും വളരുന്നത് രൂപവൈകൃതമാണെന്നും, ഇത്തരം ശരീരവൈകൃതം കലയ്ക്കായി ഉപയോഗിക്കുന്നത് ആഭാസമാണെന്നുമായിരുന്നു ശ്രീരാമന്റെ പരാമർശം. ലോകത്ത് മറ്റൊരിടത്തും കണ്ടാൽ ഓക്കാനം തോന്നുന്ന തരത്തിലുള്ള ഇത്തരം കലാരൂപമുണ്ടാകില്ലെന്നും അദ്ദേഹം കുറിപ്പിൽ പരിഹസിച്ചു.
പുലികളി ഭാരതീയ കലാരൂപമാണെന്നും നാട്യശാസ്ത്രത്തിൽ ഇതിനെ ‘ശാർദൂല വിക്രീഡിതം’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെന്നുമുള്ള പരാമർശത്തെയും ശ്രീരാമൻ പരിഹസിച്ചു. ശരീരത്തിൽ ചിത്രങ്ങൾ വരച്ച് വയറുകുലുക്കുന്നത് കാണുമ്പോൾ തനിക്ക് ജുഗുപ്സ തോന്നുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
പോസ്റ്റിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപക വിമർശനമാണ് ഉയർന്നത്. പുലികളി കലാകാരന്മാരെ ശാരീരികമായി അധിക്ഷേപിക്കുന്നതാണ് ശ്രീരാമന്റെ പരാമർശമെന്ന് പുലികളി സംഘങ്ങൾ ആരോപിച്ചു.
പതിറ്റാണ്ടുകളായി തൃശ്ശൂരിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ ഭാഗമായ പുലികളിക്കായി കലാകാരന്മാർ നടത്തുന്ന കഠിനാധ്വാനത്തെ ഇത്തരം പരാമർശങ്ങൾ അപമാനിക്കുന്നതാണെന്നും സംഘങ്ങൾ പറഞ്ഞു. പുലർച്ചെ അഞ്ചുമുതൽ ശരീരത്തിൽ ചായം തേച്ച്, ഏകദേശം അഞ്ച് കിലോഗ്രാം ഭാരമുള്ള അരമണി കെട്ടി രാത്രി 11നും 12നും ഇടയോളം നീളുന്ന പ്രകടനത്തിൽ പങ്കെടുക്കുന്ന കലാകാരന്മാരുടെ ആത്മസമർപ്പണത്തെ ശ്രീരാമൻ അവഹേളിച്ചെന്നാണ് ആരോപണം.
പരാമർശത്തിൽ വി.കെ. ശ്രീരാമൻ പരസ്യമായി മാപ്പുപറയണമെന്നും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കണമെന്നും പുലികളി സംഘങ്ങൾ ആവശ്യപ്പെട്ടു. പുലികളിയിൽ പങ്കെടുക്കുന്ന ഒമ്പത് സംഘാടക സമിതികളും അദ്ദേഹത്തിന്റെ നിലപാടിനെ പൂർണമായി തള്ളിക്കളയുന്നതായി പ്രതിനിധികൾ അറിയിച്ചു.
തൃശ്ശൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ പുലികളിയെ ഗിന്നസ് റെക്കോർഡിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് പുതിയ വിവാദം. അതേസമയം, തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾ ഉൾക്കൊള്ളുന്നുവെങ്കിലും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കില്ലെന്ന് വി.കെ. ശ്രീരാമൻ പ്രതികരിച്ചു.


