ആലപ്പുഴ: ചേർത്തല റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ വീണ് പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങിയ നിയമവിദ്യാർഥിനിയുടെ വലതുകാലിന്റെ പാദം അറ്റു. കടക്കരപ്പള്ളി തറേപ്പറമ്പിൽ രാധാകൃഷ്ണൻ-നിഷ ദമ്പതിമാരുടെ മകൾ കാർത്തിക രാധാകൃഷ്ണൻ (21) ആണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം.
തിരുവനന്തപുരത്ത് എൽഎൽബി പഠിക്കുന്ന കാർത്തിക കൊച്ചുവേളി-മൈസൂരു എക്സ്പ്രസിൽ ചേർത്തലയിൽ ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ട്രെയിൻ നീങ്ങിത്തുടങ്ങിയതിന് പിന്നാലെയാണ് കാർത്തിക പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയിൽ വീണത്. യാത്രക്കാർ ബഹളംവെച്ചതിനെ തുടർന്ന് ട്രെയിൻ ഏകദേശം 15 മിനിറ്റോളം നിർത്തിയിട്ടു.
ചേർത്തല പൊലീസും റെയിൽവേ പൊലീസും നാട്ടുകാരും ചേർന്നാണ് ഏറെ പ്രയാസപ്പെട്ട് കാർത്തികയെ പുറത്തെടുത്തത്. ആദ്യം ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കാർത്തികയെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ പാളത്തിൽ നടത്തിയ പരിശോധനയിലാണ് അറ്റുപോയ പാദം കണ്ടെത്തിയത്. തുടർന്ന് പൊലീസ് ജീപ്പിൽ പാദം ആശുപത്രിയിലെത്തിച്ചു. പാദം തുന്നിച്ചേർക്കുന്നതിനുള്ള ശസ്ത്രക്രിയ രാത്രി വൈകിയും തുടരുകയായിരുന്നു.
ട്രെയിൻ പൂർണമായി നിർത്തുന്നതിന് മുൻപ് ഇറങ്ങാൻ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കാർത്തികയെ കൂട്ടിക്കൊണ്ടുപോകാൻ അമ്മ നിഷയും ഇരട്ട സഹോദരി രോഹിണിയും ചേർത്തല റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു.











