കോഴിക്കോട്: ബേപ്പൂർ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെ പി.വി. അൻവറിനെ തള്ളി മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫിന്റെ വിജയത്തിൽ നിർണായകമായത് അൻവർ അല്ലെന്നും കോൺഗ്രസ് പ്രവർത്തകരുടെ കഠിനാധ്വാനവും നേതാക്കളുടെ പ്രവർത്തനവുമാണ് വിജയത്തിന് കാരണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
പാവപ്പെട്ട കോൺഗ്രസ് പ്രവർത്തകരുടെ കഷ്ടപ്പാടാണ് യുഡിഎഫിന്റെ വിജയത്തിന് പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ജീവൻ പണയം വെച്ച് താൻ നടത്തിയ പിണറായിസത്തിനെതിരായ പോരാട്ടമാണ് യുഡിഎഫിന്റെ വിജയത്തിന് കാരണമെന്നായിരുന്നു പി.വി. അൻവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.
പിണറായി വിജയൻ ഫാക്ടറും യുഡിഎഫിന് അനുകൂലമായിരുന്നുവെന്ന് മുല്ലപ്പള്ളി പറഞ്ഞു. കോഴിക്കോട് ജില്ലയിലെ 13 സീറ്റുകളിലും യുഡിഎഫ് വിജയിക്കുമെന്ന തന്റെ നിലപാടിൽ മാറ്റമില്ലെന്നും തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായ സാഹചര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൻവറിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെപിസിസി പ്രസിഡന്റ് നിയമനം വൈകുന്നതിലും മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശനം ഉന്നയിച്ചു. കഴിഞ്ഞ മൂന്ന് മാസമായി കോൺഗ്രസ് നിശ്ചലമായ അവസ്ഥയിലാണെന്നും കെപിസിസി പ്രസിഡന്റിനെ എത്രയും വേഗം നിയമിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിക്ക് മുഴുവൻ സമയ നേതൃത്വം വേണമെന്നും ഹൈക്കമാൻഡ് ഉടൻ തീരുമാനം എടുക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കെ.സി. വേണുഗോപാലിന് കേരളത്തെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്നും തീരുമാനം വൈകിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒരാൾക്ക് ഒരു പദവി എന്ന ‘വൺ മാൻ, വൺ പോസ്റ്റ്’ നയം നടപ്പാക്കണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
ദളിത് വിഭാഗത്തിൽ നിന്നുള്ളയാളെ കെപിസിസി പ്രസിഡന്റാക്കണമെന്ന കൊടിക്കുന്നിൽ സുരേഷിന്റെ അഭിപ്രായത്തോടും മുല്ലപ്പള്ളി പ്രതികരിച്ചു. എല്ലാ കാലത്തും കോൺഗ്രസ് ബഹുസ്വരതയ്ക്ക് പ്രാധാന്യം നൽകിയിട്ടുണ്ടെന്നും അർഹതയുള്ളവർക്കാണ് സ്ഥാനങ്ങൾ നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അധ്യക്ഷപദവിയിൽ നിന്ന് ഒഴിവാക്കണമെന്ന് സണ്ണി ജോസഫ് നേരിട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെയും മുല്ലപ്പള്ളി അനുകൂലമായി വിലയിരുത്തി. സമീപകാലത്തൊന്നും ഇത്രയും സന്തോഷത്തോടെ ഓണം ആഘോഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.











