ചെന്നൈ: യഷ് നായകനായി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്‌സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ സിനിമയെ മുൻനിർത്തി സെൻസർ ബോർഡിനെ രൂക്ഷമായി വിമർശിച്ച് തമിഴ്‌നാട് മുൻ ബി.ജെ.പി. അധ്യക്ഷനും വി ദ ലീഡേഴ്‌സ് സ്ഥാപകനുമായ കെ. അണ്ണാമലൈ. സിനിമകൾക്ക് പ്രദർശനാനുമതി നൽകുന്നതിൽ സെൻസർ ബോർഡ് കൂടുതൽ കർശനമായ മാനദണ്ഡങ്ങൾ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഭയപ്പെടുത്തുന്ന ദൃശ്യങ്ങളും അമിത അക്രമവും സ്ത്രീവിരുദ്ധ പ്രമേയങ്ങളും അടങ്ങിയ സിനിമകൾക്ക് പ്രദർശനാനുമതി നൽകുന്നതിൽ കർശന നിയന്ത്രണം അത്യാവശ്യമാണ്. എ സർട്ടിഫിക്കറ്റ് സിനിമകളിലൂടെ അമിത അക്രമരംഗങ്ങളും സ്ത്രീകളെ ഭോഗവസ്തുക്കളായി ചിത്രീകരിക്കുന്ന രീതിയും പ്രേക്ഷകരിലേക്ക് എത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചിത്രത്തിലെ പ്രധാന നടന്റെ ജനപ്രീതിയോ താരപദവിയോ നോക്കാതെ, തങ്ങളുടെ ചുമതല സെൻസർ ബോർഡ് ഉത്തരവാദിത്തത്തോടെ നിർവഹിക്കണമെന്നാണ് താൻ ആവശ്യപ്പെടുന്നതെന്നും അണ്ണാമലൈ പറഞ്ഞു.



