ഗൾഫിലെ വേനലവധിയും നാട്ടിലെ ഓണക്കാലവും കഴിഞ്ഞ് തിരിച്ച് യുഎഇയിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസവാർത്ത. സെപ്റ്റംബർ പകുതിയോടെ ഇന്ത്യയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കിൽ 49 മുതൽ 64 ശതമാനം വരെ കുറവുണ്ടാകുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ മാസം അവസാന വാരത്തിലെ ഉയർന്ന നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ സെപ്റ്റംബർ 13ന് ശേഷമുള്ള യാത്രകളിൽ നല്ലൊരു തുക ലാഭിക്കാൻ സാധിക്കും.
ഈ മാസം 30ന് ശരാശരി 2,089 ദിർഹമായിരുന്ന (ഏകദേശം 54,310 രൂപ) ഒരു വശത്തേക്കുള്ള നിരക്ക് സെപ്റ്റംബർ 13ന് 894 ദിർഹമായി (ഏകദേശം 23,000ത്തിലേറെ രൂപ) കുത്തനെ താഴുമെന്നാണ് വിലയിരുത്തൽ. കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള നിരക്കിലും സെപ്റ്റംബർ പകുതിയോടെ വലിയ കുറവ് വരും. ഈ മാസം 30ന് കൊച്ചിയിൽ നിന്ന് യുഎഇയിലേക്ക് നേരിട്ടുള്ള വിമാനത്തിന് 2,272 ദിർഹമാണ് ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാൽ സെപ്റ്റംബർ 6ന് ഇത് 1,387 ദിർഹമായും സെപ്റ്റംബർ 13ന് 1,057 ദിർഹമായും താഴേക്ക് പതിക്കും. 53% ഇളവാണ് കിട്ടിയിരിക്കുന്നത്. കോഴിക്കോട് നിന്ന് ഈ മാസം 30ന് 2,285 ദിർഹമായിരുന്ന ടിക്കറ്റ് നിരക്ക് സെപ്റ്റംബർ 6ന് 1,608 ദിർഹമായും 13നകം 1,070 ദിർഹമായും കുറയും.


