കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പിണറായിയിലെ പാണ്ഡ്യാലമുക്കിലെ വീടായ ‘പ്രവിക്’ന് മുന്നിൽ കാവലിനായി ഉപയോഗിച്ചിരുന്ന പൊലീസ് ജീപ്പ് മാറ്റി. പൊലീസ് ഉദ്യോഗസ്ഥരുടെ ഷെൽട്ടറായി ഉപയോഗിച്ചിരുന്ന KL 01 BR 9569 നമ്പർ ജീപ്പാണ് മാറ്റിയത്.
കാവൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ജീപ്പിൽ ഇല്ലെന്നത് നേരത്തെ ചർച്ചയായിരുന്നു. ഇതിന് പരിഹാരമായി പുതിയ ഷെൽട്ടർ നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് പഴയ ജീപ്പ് മാറ്റിയതെന്നാണ് വിവരം. വീടിന് സമീപം പുതിയ ഷെൽട്ടർ നിർമ്മിക്കാനാണ് നീക്കം.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പാണ്ഡ്യാലമുക്കിലെ വീട് കാണാനും വീഡിയോ ചിത്രീകരിക്കാനുമായി ആളുകൾ എത്തിയതോടെയാണ് ഇവിടെ പൊലീസ് കാവൽ ഏർപ്പെടുത്തിയത്. ഒരു എസ്ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാരാണ് ഒരു സമയത്ത് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത്.
പുതിയ ഷെൽട്ടർ യാഥാർഥ്യമാകുന്നതോടെ ഏറെ നാളായി കാവൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർ നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. പുതിയ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ജീപ്പ് മാറ്റി പകരം സൗകര്യപ്രദമായ ഷെൽട്ടർ ഒരുക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.
ആഭ്യന്തര വകുപ്പിന്റെ പ്രത്യേക ഇടപെടലിനെ തുടർന്നാണ് നിലവിൽ പൊലീസ് ജീപ്പ് മാറ്റിയതെന്നാണ് വിവരം.




