വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും ആക്രമണം നടത്താൻ തയ്യാറാണെന്നും എന്നാൽ സൈനിക നടപടി കൂടുതൽ കാലം നീണ്ടുനിൽക്കുമെന്ന് കരുതുന്നില്ലെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മൈനുകൾ നിക്ഷേപിക്കുന്ന തരത്തിലുള്ള റോക്കറ്റുകൾ നിർമിക്കുകയായിരുന്ന ഇറാനിയൻ ശ്രമങ്ങളെ യുഎസ് പരാജയപ്പെടുത്തിയെന്നും യുഎസ് ആക്രമണങ്ങളിൽ ആക്രമണങ്ങളിൽ ലക്ഷ്യമിട്ടിരുന്ന റഡാർ, മിസൈൽ സംവിധാനങ്ങൾ പുനസ്ഥാപിക്കാൻ ഇറാൻ ശ്രമിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ഇറാനെതിരെ എപ്പോൾ വേണമെങ്കിലും ആക്രമണം നടത്താൻ തങ്ങളും സജ്ജമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും പറഞ്ഞു. ഇറാന്‍റെ ഭാഗത്ത് നിന്നുള്ള ഏത് തരത്തിലുള്ള ആക്രമണത്തിനും കനത്ത തിരിച്ചടിയുണ്ടാകുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി. ഗസ്സ മുനമ്പിലെ സൈനിക ഔട്ട്പോസ്റ്റ് സന്ദർശിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ഇറാനിൽ കഴിഞ്ഞ ദിവസം യുഎസ് നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 18 പേർ കൊല്ലപ്പെടുകയും 108 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിന്റെ കിഴക്കന്‍ മേഖലയിലാണ് ആക്രമണമുണ്ടായത്.




