കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. സ്വർണക്കടത്തിനായി കേസിലെ പ്രതി ഒന്നിലധികം വിവാഹം ചെയ്തിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പൊന്നാനി കോക്കൂർ സ്വദേശി ഫാറൂഖിനാണ് രണ്ടിലധികം ഭാര്യമാരുള്ളതായി കണ്ടെത്തിയത്.
ഫാറൂഖിന്റെ രണ്ടാം ഭാര്യയെ കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടിയിരുന്നു. ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന 1.78 കിലോ സ്വർണം നാപ്കിനിൽ ഒളിപ്പിച്ച് കടത്തുന്നതിനിടെയായിരുന്നു യുവതി പിടിയിലായത്. സ്വർണം ഒളിപ്പിച്ച് യാത്രയാക്കിയത് ഭർത്താവാണെന്ന് യുവതി ഡിആർഐക്ക് മൊഴി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഫാറൂഖിന്റെ യാത്രകൾ നിരീക്ഷിച്ച റവന്യൂ ഇന്റലിജൻസ് സംഘം, ഒരു കോടി രൂപയോളം വിലവരുന്ന സ്വർണവുമായി കരിപ്പൂരിലെത്തിയ ഇയാളെ പിടികൂടുകയായിരുന്നു.
34കാരനായ ഫാറൂഖ് എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്ന് കുട്ടികളുമായാണ് റാസൽഖൈമയിൽ നിന്ന് കരിപ്പൂരിലെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നിന്നെത്തിയ ഡിആർഐ സംഘമാണ് പരിശോധന നടത്തിയത്. കുഞ്ഞിന്റെ ഡയപ്പറിലും ഫാറൂഖിന്റെ ശരീരത്തിലും ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് ഏകദേശം ഒരു കോടി രൂപ വിലവരും.
ഭർത്താവും രണ്ടാം ഭാര്യയും ചേർന്ന് ഇതുവരെ ഏകദേശം മൂന്ന് കോടി രൂപയുടെ സ്വർണം കടത്തിയതായി റവന്യൂ ഇന്റലിജൻസ് വിഭാഗം അറിയിച്ചു. സ്വർണത്തിന്റെ ഉറവിടവും കടത്തിന് പിന്നിലുള്ള ശൃംഖലയും കണ്ടെത്തുന്നതിനുള്ള ഡിആർഐ അന്വേഷണം തുടരുകയാണ്.




