കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ഡോക്ടർക്കെതിരെ നടപടി. അത്യാഹിത വിഭാഗത്തിലെ മെഡിക്കൽ ഓഫീസറായിരുന്ന ഡോ. രേഖ കൃഷ്ണനെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റി.
സംഭവത്തെ തുടർന്ന് ഡോക്ടറോട് നിർബന്ധിത അവധിയിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റ ഉത്തരവ്. ജില്ലാ മെഡിക്കൽ ഓഫീസറുടെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. കാഷ്വാലിറ്റി വിഭാഗമില്ലാത്ത ആശുപത്രിയിലേക്ക് ഡോക്ടറെ മാറ്റണമെന്നായിരുന്നു റിപ്പോർട്ടിലെ ശുപാർശ.
കഴിഞ്ഞ ദിവസമാണ് പനി, ശരീരവേദന എന്നിവയെ തുടർന്ന് രാത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയെന്ന ആരോപണം ഉയർന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വിവാദമായി. രാത്രിയിൽ ചികിത്സ തേടിയെത്തിയതിനെ ചോദ്യം ചെയ്ത ഡോക്ടർ രോഗിയെ അവഹേളിക്കുന്ന തരത്തിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സംഭവത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു. ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയതിനെ തുടർന്ന് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.
ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിക്കുകയും ഡോക്ടറിൽനിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറി.
അതേസമയം, ഡോക്ടർക്കെതിരെ സമാനമായ പരാതികൾ നേരത്തെയും ഉയർന്നിട്ടുണ്ടെന്നാണ് വിവരം. ഇതിൽ രണ്ട് പരാതികളിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്.




