ന്യൂഡൽഹി: ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴയും മഴക്കെടുതിയും തുടരുന്നു. ഉത്തരാഖണ്ഡിൽ നാല് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 12 ആയി. ഉത്തർപ്രദേശിലെ 23 ജില്ലകളിലായി 16,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
രക്ഷാപ്രവർത്തനങ്ങൾക്കായി സൈന്യവും ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ബിഹാറിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അടുത്ത ദിവസങ്ങളിലും വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി.
മധ്യപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട ന്യൂനമർദമാണ് മഴ ശക്തമാകാനുള്ള പ്രധാന കാരണം. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഢ്, ബിഹാർ എന്നിവിടങ്ങളിൽ സെപ്റ്റംബർ 3ന് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്തതുമുതൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ഉത്തർപ്രദേശിൽ സെപ്റ്റംബർ 3, 4 തീയതികളിൽ കനത്ത മഴ ലഭിച്ചേക്കും. സബ്-ഹിമാലയൻ പശ്ചിമ ബംഗാൾ, സിക്കിം എന്നിവിടങ്ങളിലും സെപ്റ്റംബർ 3ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വിദർഭയിൽ സെപ്റ്റംബർ 3 മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മധ്യപ്രദേശിൽ സെപ്റ്റംബർ 3 മുതൽ 8 വരെ വ്യാപകമായി മഴ തുടരും. ഛത്തീസ്ഗഢിൽ സെപ്റ്റംബർ 7, 8 തീയതികളിൽ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ഉത്തരാഖണ്ഡിൽ സെപ്റ്റംബർ 8 വരെയും ഹിമാചൽ പ്രദേശിൽ അടുത്ത ദിവസങ്ങളിലും വ്യാപകമായ മഴ പ്രതീക്ഷിക്കുന്നു.
ഹരിയാന, ചണ്ഡിഗഢ്, ഡൽഹി എന്നിവിടങ്ങളിൽ സെപ്റ്റംബർ 3, 4 തീയതികളിലും പശ്ചിമ ഉത്തർപ്രദേശിൽ സെപ്റ്റംബർ 5 വരെയും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.
മധ്യപ്രദേശിലെ ജബൽപൂർ, റീവ, സത്ന, സിധി, മണ്ഡ്ല തുടങ്ങിയ പ്രദേശങ്ങളിലും ഉത്തർപ്രദേശിലെ പ്രയാഗ്രാജ്, മിർസാപൂർ, സോൻഭദ്ര, ചിത്രകൂട്ട് തുടങ്ങിയ മേഖലകളിലും വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തുടർച്ചയായ മഴയുടെ പശ്ചാത്തലത്തിൽ നദികളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ദുരന്തനിവാരണ വിഭാഗങ്ങളും പ്രാദേശിക ഭരണകൂടങ്ങളും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.




