ചെന്നൈ: തമിഴ്നാട്ടിലെ ഈറോഡിൽ സ്കൂൾ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ച കേസിൽ മുൻ പാചകത്തൊഴിലാളിയുടെ ഭർത്താവ് അറസ്റ്റിൽ. ഈറോഡ് സ്വദേശി ബി. അറുമുഖമാണ് അറസ്റ്റിലായത്. അറുമുഖത്തിന്റെ ഭാര്യ ആലമ്മാളിനെ അടുത്തിടെ സ്കൂളിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ചതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
സൗജന്യ പ്രഭാത ഭക്ഷണ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്ക് നൽകുന്ന സാമ്പാറിലാണ് വിഷം കലർത്താൻ ശ്രമിച്ചത്. എട്ടാം ക്ലാസ് വിദ്യാർഥിനിയെ ഉപയോഗിച്ചാണ് ഇയാൾ ഇത് ചെയ്യാൻ ശ്രമിച്ചതെന്നാണ് കണ്ടെത്തൽ.
കുട്ടിക്ക് പുതിയ വസ്ത്രം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് വിഷം കലർത്താൻ ആവശ്യപ്പെട്ടതെന്നാണ് വിവരം. കുട്ടികൾക്ക് നൽകുന്നതിന് മുമ്പ് അധ്യാപകർ ഭക്ഷണം രുചിച്ചുനോക്കണമെന്ന ചട്ടമുണ്ട്. അധ്യാപികയ്ക്കായി മാറ്റിവെച്ച പാത്രത്തിലെ സാമ്പാറിലാണ് കുട്ടി വിഷം കലർത്തിയത്. ഭക്ഷണം രുചിച്ചുനോക്കിയ അധ്യാപികയ്ക്ക് സംശയം തോന്നിയതോടെയാണ് സംഭവം പുറത്തായത്. കുട്ടിയുടെ കൈയിൽ മഞ്ഞനിറം കണ്ടതിനെ തുടർന്ന് അധ്യാപിക ചോദ്യം ചെയ്തു. തുടർന്ന് കുട്ടി സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.




