ന്യൂഡൽഹി: കണ്ണൂരിൽ പിണറായി വിജയൻ നടത്തിയ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. സ്ഥാനാർഥികളെ സംബന്ധിച്ച് പരാതികൾ ഉണ്ടെങ്കിലും പാർട്ടി പ്രവർത്തകർ വോട്ട് മാറ്റി ചെയ്യുന്നത് ശരിയാണോ എന്ന് അദ്ദേഹം ചോദിച്ചു.
സ്ഥാനാർഥി ആരായാലും പാർട്ടി പ്രവർത്തകർ സിപിഎമ്മിന് തന്നെ വോട്ട് ചെയ്യണമെന്നാണ് എം.എ. ബേബിയുടെ നിലപാട്. ഏത് സാഹചര്യത്തിലായാലും പാർട്ടിക്കെതിരെ നിൽക്കുന്നത് തെറ്റാണെന്ന് പ്രവർത്തകർ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർഥികളെക്കുറിച്ചുള്ള പരാതികൾ പാർട്ടിക്കുള്ളിൽ തന്നെ ഉന്നയിക്കേണ്ടതായിരുന്നു. പരാതികൾ പുറത്തുപറയുന്നത് ശരിയായ നടപടിയല്ലെന്നും എം.എ. ബേബി വ്യക്തമാക്കി. കേരളത്തിലെ സിപിഎം ഇപ്പോൾ ആന്തരിക ചികിത്സയിലാണെന്നും പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.




