തിരുവനന്തപുരം: കൊടും ചൂടിനും ഉഷ്ണത്തിനുമൊപ്പം കറന്റ് കൂടിയില്ലെങ്കിലോ? ഇന്നലെ അതും സംഭവിച്ചു. ഇന്നലെ രാത്രി 8:15 മുതൽ ഇന്ന് പുലർച്ചെ 1 മണി വരെ വൈദ്യുതി നിയന്ത്രണം വേണ്ടി വന്നെന്ന് കെഎസ്ഇബി സമ്മതിക്കുന്നു. വൈകുന്നേരം 6.30 നും 12.30 നും ഇടയിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം എന്നായിരുന്നു കെഎസ്ഇബി അറിയിപ്പ്. എന്നാൽ അതെല്ലാം തെറ്റിച്ച് പുലർച്ചേയും കറന്റ് പോകുന്ന കാഴ്ച്ചയാണ് ഇന്നലെ കണ്ടത്.
ചൊവ്വാഴ്ച സംസ്ഥാനത്തു വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ ആയിരുന്നെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ പറഞ്ഞു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറവായിരുന്നു. വൈദ്യുതി ലഭ്യതയിൽ 600 മുതല്‍ 800 മെഗാവാട്ടിന്റെ കുറവുണ്ടായി. ഇതാണ് നിയന്ത്രണത്തിലേക്ക് നയിച്ചത്. ഇന്നലെ ആകെ ഉപയോഗം 94.76 ദശലക്ഷം യൂണിറ്റായിരുന്നു. ഉൽപാദനം 22.85 ദശലക്ഷം യൂണിറ്റ്. ഇറക്കുമതി 72.91 ദശലക്ഷം യൂണിറ്റ്. അണക്കെട്ടുകളിൽ 63.55 ശതമാനം വെള്ളമാണുള്ളത്. കഴിഞ്ഞവർഷം ഇതേസമയം 80.03 ശതമാനമുണ്ടായിരുന്നു.
ഇന്നും നാളേയും അടക്കം വരും ദിവസങ്ങളിലും സമാനമായ സാഹചര്യം പ്രതീക്ഷിക്കണം എന്ന മുന്നറിയിപ്പും KSEB ഇതിനൊപ്പം നൽകുന്നുണ്ട്.


