തിരുവനന്തപുരം: മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ അമിത വില ഈടാക്കുന്നതടക്കമുള്ള പരാതികൾ ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്ത് പരിശോധന കർശനമാക്കി. ഇതുവരെ 35 തിയേറ്ററുകളിൽ നടത്തിയ പരിശോധനയിൽ 25 കേസുകൾ രജിസ്റ്റർ ചെയ്തു. ലീഗൽ മെട്രോളജി വകുപ്പ് 15 കേസുകളും ഉപഭോക്തൃകാര്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ നാല് കേസുകൾ വീതവുമാണ് രജിസ്റ്റർ ചെയ്തത്. ലീഗൽ മെട്രോളജി വകുപ്പ് പിഴയായി ഇതുവരെ 62,000 രൂപ ഈടാക്കിയതായാണ് റിപ്പോർട്ട്.
കൊല്ലം ആർപി മാൾ തിയേറ്റർ കോംപ്ലക്സിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഷോപ്പ് ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. തിയേറ്റർ ഉടമയ്ക്ക് ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ നോട്ടീസും നൽകി. പോപ്പ്‌കോൺ ബില്ലിൽ തൂക്കം രേഖപ്പെടുത്താത്തതും കഫറ്റീരിയയിലെ വൃത്തിഹീനമായ സാഹചര്യവും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
തിയേറ്റർ കഫറ്റീരിയയിൽ നിന്ന് കാലാവധി കഴിഞ്ഞ പാലും വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന ഐസ്ക്രീമുകളും പിടിച്ചെടുത്തു. തുടർ പരിശോധനകൾ ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി.
സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംയുക്ത സംഘമാണ് വിവിധ തിയേറ്ററുകളിൽ പരിശോധന നടത്തുന്നത്. കൊല്ലം, കൊട്ടിയം, കോട്ടയം എന്നിവിടങ്ങളിലെ തിയേറ്ററുകളിലും പരിശോധന നടത്തി. തിരുവനന്തപുരം, കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിലെ മൾട്ടിപ്ലക്സ് തിയേറ്ററുകളിലും കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടന്നിരുന്നു. ലുലു മാൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ തിയേറ്ററുകളും പരിശോധനയ്ക്ക് വിധേയമായി.
കുടിവെള്ളം ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതികളാണ് പരിശോധന ശക്തമാക്കാൻ കാരണം. പാക്ക് ചെയ്ത ഭക്ഷ്യസാധനങ്ങളുടെ വില സംബന്ധിച്ചാണ് പ്രധാനമായും ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തുന്നത്. എംആർപിയേക്കാൾ കൂടുതൽ തുക ഈടാക്കുകയോ സ്റ്റാൻഡേർഡ് യൂണിറ്റിൽ ക്രമക്കേട് കണ്ടെത്തുകയോ ചെയ്താൽ നടപടി സ്വീകരിക്കും. വിലവിവരം കൃത്യമായി പ്രദർശിപ്പിച്ചിട്ടുണ്ടോ, അധിക വില ഈടാക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.












