പ്രതിപക്ഷത്തിന് മാത്രമല്ല, ഭരണപക്ഷത്തിനും ഒന്നിന് പുറകെ ഒന്നായി തലവേദനകൾ നൽകിക്കൊണ്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന കടുത്ത നിലപാടില്‍ തന്നെയാണ് കേന്ദ്രം ഇപ്പോഴും. പദ്ധതിയുടെ ഭാഗമായി കേരളം തുടരണമെന്നും മുന്‍പ് ഒപ്പുവെച്ച ധാരണാപത്രം പൂര്‍ണ്ണമായും പാലിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തയച്ചിരിക്കുകയാണ്. പുതിയ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഈ വിഷയത്തില്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന രണ്ടാമത്തെ കത്താണിത്.
രണ്ടുദിവസം മുന്‍പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ണ്ണായക കത്ത് ലഭിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ സ്ഥിരീകരിച്ചിരുന്നു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഉടന്‍ തന്നെ കേന്ദ്രത്തിന് ഔദ്യോഗിക മറുപടി നല്‍കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞതാണ്. പദ്ധതിയുടെ നിയമവശങ്ങളും പ്രായോഗിക തടസ്സങ്ങളും ആഭ്യന്തരതലത്തില്‍ പരിശോധിച്ച് വരികയാണെന്നും മന്ത്രി അറിയിച്ചിരുന്നെങ്കിലും അതിനുള്ള സമയം പോലും തരാതെയാണ് കേന്ദ്രം വീണ്ടും വീണ്ടും കത്തുകൾ അയച്ചുകൊണ്ടിരിക്കുന്നത്.
കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കണം. എന്നാലേ തുടർനടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുകയുള്ളൂവെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി കത്തിൽ
ആവശ്യപ്പെടുന്നു.
പി.എം.ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കരുതെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് നേതൃയോഗത്തിൽ ആവശ്യമുയർന്നത്. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ അജൻഡ സംസ്ഥാനങ്ങളിൽ നടപ്പാക്കാനുള്ള പരോക്ഷ ശ്രമമാണിതെന്ന് മാത്യു കുഴൽനാടൻ, പി.എം. നിയാസ്, എ.എ. ഷുക്കൂർ തുടങ്ങിയവർ ചൂണ്ടിക്കാട്ടി. അതിനിടെയാണ് സർക്കാരിനെ സമ്മർദത്തിലാക്കാൻ തുടർച്ചയായി കത്തുകൾ അയച്ചുകൊണ്ടിരിക്കുന്നത്.
ഭരണത്തിന്റെ ആദ്യ ദിവസങ്ങളിൽ മയപ്പെട്ട് നിന്നിരുന്ന മുസ്ലീം ലീഗും അനുബന്ധ സംഘടനകളും പക്ഷേ ഇപ്പോൾ കടുത്ത നിലപാടുകളിലേക്ക് കടന്നിരിക്കുകയാണ്. ഭരണം മാറിയെന്ന് കരുതി നിലപാട് മാറ്റാനാവില്ലെന്നും ലീഗ് ഭരണത്തിലിരിക്കുന്നിടത്തോളം നടപ്പാക്കാൻ അനുവദിക്കില്ലെന്നും പരസ്യമായി അറിയിച്ചിരിക്കുകയാണ് യൂത്ത് ലീഗും എംഎസ്എഫുമെല്ലാം. മുനവ്വറലി ശിഹാബ് തങ്ങൾ തന്നെ നേരിട്ട് ഇക്കാര്യം പറയുകയും ചെയ്തു. അതും ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന സമയത്ത് പദ്ധതി നടപ്പാക്കേണ്ടി വരുന്നു എന്നത് പാർട്ടിക്ക് തേച്ചുമാച്ച് കളയാനാകാത്ത വിധം നാണക്കേട് ഉണ്ടാക്കുമെന്ന കാര്യത്തിൽ നേതാക്കൾക്ക് സംശയമൊന്നുമില്ല.
ലീഗിന് പുറമേ, കെ.പി.സി.സി. യോഗത്തിലും പദ്ധതിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ ബി.ജെ.പി. വിരുദ്ധ, മതനിരപക്ഷ നിലപാടുകള്‍ മുന്‍നിര്‍ത്തിയാണ് ന്യൂനപക്ഷങ്ങള്‍ യു.ഡി.എഫിന് വലിയ പിന്തുണ നല്‍കിയതെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ പി.എം. ശ്രീ നടപ്പാക്കുന്നത് ജനങ്ങളെ സര്‍ക്കാരിനെതിരാക്കുമെന്നും രാഷ്ട്രീയമായി ഇത് വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
മറുവശത്ത്, മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരാണ് പദ്ധതിയില്‍ ധാരണാപത്രം ഒപ്പുവെച്ചതെന്നും അതില്‍ നിന്ന് പൂര്‍ണ്ണമായി പിന്മാറുന്നത് സാമ്പത്തികമായി വലിയ തിരിച്ചടിയുണ്ടാക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. സംസ്ഥാനത്തിന് അവകാശപ്പെട്ട കേന്ദ്ര വിദ്യാഭ്യാസ ഫണ്ടുകള്‍ തടഞ്ഞുവെക്കപ്പെടാതിരിക്കാന്‍ പദ്ധതിയുടെ ഭാഗമാകേണ്ടി വരും. എന്നാല്‍ സ്‌കൂളുകള്‍ തിരഞ്ഞെടുക്കുന്നതും സിലബസ് തീരുമാനിക്കുന്നതും സംസ്ഥാന സര്‍ക്കാരായിരിക്കുമെന്നും കേന്ദ്രത്തിന് മുന്നില്‍ ചില വ്യവസ്ഥകള്‍ വെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പി.എം. ശ്രീ വിഷയം രാഷ്ട്രീയമായി മാത്രം കാണരുതെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിലെ ചില പ്രമുഖര്‍. രാജസ്ഥാനില്‍ അശോക് ഗെലോട്ടും കര്‍ണാടകയില്‍ സിദ്ധരാമയ്യയും തെലങ്കാനയില്‍ രേവന്ത് റെഡ്ഡിയും പദ്ധതി നടപ്പാക്കിയ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരാണെന്ന് വി.ഡി. സതീശന്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട അര്‍ഹമായ ഫണ്ടുകള്‍ ഇല്ലാതാക്കുന്നത് സംസ്ഥാന പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുമെന്നാണ് ഇവരുടെ വാദം.
പദ്ധതി നടപ്പാക്കാൻ വൈകുന്നതിനാൽ കേന്ദ്രസർക്കാരിന്റെ മറ്റു വിദ്യാഭ്യാസ ഫണ്ടുകളും കേരളത്തിന് നൽകാനാവാത്ത സ്ഥിതിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി അഭിപ്രായപ്പെട്ടെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കുന്നുണ്ട്. കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇക്കാര്യം പ്രസ്താവനയിൽ അറിയിച്ചത്. ഇതോടെ അക്ഷരാർത്ഥത്തിൽ പെട്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ.
കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകളും ബി.ജെ.പി.യുടെ രാഷ്ട്രീയ കടന്നാക്രമണങ്ങളും ഒരുവശത്തും, മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിലെ പ്രമുഖരുടെയും ശക്തമായ എതിര്‍പ്പ് മറുവശത്തും നില്‍ക്കെ, പി.എം. ശ്രീ വിഷയം യു.ഡി.എഫ്. സര്‍ക്കാരിന് മുന്നിലെ ഏറ്റവും സങ്കീര്‍ണ്ണമായ രാഷ്ട്രീയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.












