കൊച്ചി: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി. കൊച്ചിയിൽ കെഎസ്ഇബി ഓഫീസേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് വൈദ്യുതി നിലച്ചത്. തുടർന്ന് പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മന്ത്രി മടങ്ങി. എന്നാൽ വൈദ്യുതി പ്രതിസന്ധിയെ തുടർന്നുള്ള പ്രശ്നമല്ല വൈദ്യുതി മുടങ്ങിയതെന്ന് മന്ത്രി പ്രതികരിച്ചു.
അതേസമയം, സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. രാവിലെ മുതൽ പല സമയങ്ങളിലായി ഉണ്ടാകുന്ന അപ്രതീക്ഷിത പവർകട്ടിൽ ഉപജീവന മാർഗങ്ങൾ പോലും തടസ്സപ്പെടുന്ന സാഹചര്യമാണ്. ഇതോടെ കെഎസ്ഇബിക്കും സർക്കാരിനുമെതിരെ പ്രതിഷേധം ശക്തമാകുകയാണ്. പകൽ സമയത്തെ കനത്ത ചൂടിനിടെ ഇടവിട്ടുള്ള വൈദ്യുതി മുടക്കം ജനജീവിതത്തെ കൂടുതൽ ദുരിതത്തിലാക്കുന്നു.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്നും പ്രതിസന്ധി സ്വിച്ച് ഇട്ടതുപോലെ പെട്ടെന്ന് പരിഹരിക്കാൻ കഴിയില്ലെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. അഖിലേന്ത്യാ തലത്തിൽ വൈദ്യുതി ഉൽപ്പാദനം കുറയുകയും ആവശ്യം വർധിക്കുകയും ചെയ്യുമ്പോൾ വിതരണത്തിലും കുറവുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
സോളാർ വൈദ്യുതി ഉൽപ്പാദനം രാത്രികാലങ്ങളിൽ സംഭരിച്ച് ഉപയോഗിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും കേരളം സ്വന്തം നിലയിൽ വൈദ്യുതി ആവശ്യത്തിന്റെ 25 ശതമാനം മാത്രമാണ് ഉൽപ്പാദിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഈ മേഖലയിൽ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ സാധിക്കില്ലെന്നും ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് മനസ്സിലാക്കുന്നുണ്ടെന്നും പരിഹാരം കാണാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അനുവദനീയമായ വിലയ്ക്ക് എവിടെനിന്നും വൈദ്യുതി വാങ്ങാൻ വകുപ്പ് തയ്യാറാണെന്നും ഇതിനുള്ള സാധ്യതകൾ തേടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


