പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 35കാരിയായ യുവതിയെയും നാല് വയസുള്ള കുഞ്ഞിനെയും കൊലപ്പെടുത്തിയതിന്റെ കാരണം പ്രതി പ്രോവിത് ദാസ് പൊലീസിനോട് വെളിപ്പെടുത്തി. യുവതി ഗർഭിണിയാണെന്ന സംശയത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. കൊല്ലപ്പെട്ട പ്രോണിതയുടെ ഭർത്താവിന്റെ സുഹൃത്താണ് പ്രതി.
പശ്ചിമ ബംഗാളിൽവച്ചാണ് പ്രതിയും പ്രോണിതയും പരിചയപ്പെട്ടത്. പ്രോണിതയുടെ ഭർത്താവ് മംഗലാപുരത്തേക്ക് ജോലിക്ക് പോയ സമയത്ത് പ്രതി യുവതിയെയും കുഞ്ഞിനെയും കൂട്ടി കേരളത്തിലേക്ക് വരികയായിരുന്നു.
യുവതി ഗർഭിണിയാണോ എന്നറിയാൻ കോട്ടത്തറ ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ പരിശോധനാ ഫലം വാങ്ങാതെ ഇരുവരും മടങ്ങി. ഇതിന് പിന്നാലെയാണ് ഗർഭധാരണവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്.
ഇരുവരും മദ്യപിച്ച് വഴക്കിട്ടതായും പിന്നീട് പ്രതി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായുമാണ് മൊഴി. അമ്മയെ കൊലപ്പെടുത്തുന്നത് കണ്ട നാല് വയസുകാരനായ കുഞ്ഞിനെയും പ്രതി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.



