പത്തനംതിട്ട: പത്തനംതിട്ടയിലെ ധന്യ, രമ്യ സിനിമാ തിയറ്ററിനെതിരെ ലീഗൽ മെട്രോളജി വിഭാഗം കേസെടുത്തു. തിയറ്ററുകളിൽ നടത്തിയ പരിശോധനയിൽ പോപ്‌കോൺ, കോഫി എന്നിവയുടെ അളവിൽ കുറവ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
മീഡിയം, സ്മോൾ വിഭാഗങ്ങളിലായാണ് പോപ്‌കോൺ വിൽപ്പന നടത്തിയിരുന്നത്. മീഡിയം പോപ്‌കോൺ പാക്കറ്റിൽ 70 ഗ്രാം എന്നാണ് രേഖപ്പെടുത്തിയിരുന്നതെങ്കിലും പരിശോധനയിൽ 51 ഗ്രാം മാത്രമാണ് കണ്ടെത്തിയത്. സ്മോൾ വിഭാഗത്തിൽ 55 ഗ്രാം എന്ന് രേഖപ്പെടുത്തിയിരുന്ന സ്ഥാനത്ത് 41 ഗ്രാം മാത്രമാണ് ഉണ്ടായിരുന്നത്.
180 മില്ലി എന്ന് രേഖപ്പെടുത്തിയിരുന്ന കോഫി കപ്പിൽ 105 മില്ലി മാത്രമാണ് ഉണ്ടായിരുന്നതെന്നും പരിശോധനയിൽ കണ്ടെത്തി. ഇതേത്തുടർന്നാണ് ധന്യ, രമ്യ തിയറ്ററിനെതിരെ ലീഗൽ മെട്രോളജി വിഭാഗം കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം, ഭക്ഷ്യവസ്തുക്കളുടെ അളവിൽ ക്രമക്കേട് കണ്ടെത്താത്ത ട്രിനിറ്റി തിയറ്ററിന് വില നിലവാര ബോർഡ് സ്ഥാപിക്കാത്തതിന് നോട്ടീസ് നൽകി. ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന തിയറ്റർ ഉടമ കരാറുകാരനെ ഏൽപ്പിച്ചിരുന്നതായും ലീഗൽ മെട്രോളജി വിഭാഗം അറിയിച്ചു.
ലീഗൽ മെട്രോളജി വിഭാഗവും സിവിൽ സപ്ലൈസും സംയുക്തമായാണ് പത്തനംതിട്ടയിലെ സിനിമാ തിയറ്ററുകളിൽ പരിശോധന നടത്തിയത്. ഉദ്യോഗസ്ഥർ ആദ്യം സിനിമ കാണാനെത്തിയവരോടൊപ്പം സാധാരണ പ്രേക്ഷകരെന്ന നിലയിൽ തിയറ്ററിനുള്ളിൽ പ്രവേശിച്ചു. തുടർന്ന് ഭക്ഷ്യവസ്തുക്കൾ വാങ്ങി പരിശോധിച്ച ശേഷമാണ് ഔദ്യോഗിക സംഘം വാഹനങ്ങളിൽ തിയറ്റർ കോംപ്ലക്സിലെത്തി വിശദമായ പരിശോധന നടത്തിയത്.
പോപ്‌കോൺ, കോഫി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ അളവും വിൽപ്പനയുമായി ബന്ധപ്പെട്ട രേഖകളും പ്രധാനമായും പരിശോധിച്ചു.


