കൊച്ചി: മരട് പൊലീസ് സ്റ്റേഷനിൽ എംഡിഎംഎ കേസിലെ പ്രതി നടത്തിയ ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ചേർത്തല സ്വദേശി രഞ്ജിത്താണ് കസ്റ്റഡിയിലിരിക്കെ സ്റ്റേഷനിൽ അക്രമാസക്തനായത്. പ്രതിക്ക് ബോക്സിങ് പരിശീലനം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.
ആക്രമണത്തിൽ മരട് സ്റ്റേഷനിലെ എസ്‌ഐ ജാക്സൺ, എഎസ്‌ഐ സുമേഷ്, സിപിഒ ഫസൽ എന്നിവർക്ക് പരിക്കേറ്റു. സിപിഒ ഫസലിന്റെ വലതുകൈയ്ക്ക് പൊട്ടലേറ്റു. എഎസ്‌ഐ സുമേഷിന്റെ കഴുത്തിൽ ശക്തമായ ചതവുണ്ട്. എസ്‌ഐ ജാക്സണും ആക്രമണത്തിൽ പരിക്കേറ്റു.
സംഭവത്തെ തുടർന്ന് രഞ്ജിത്തിനെ മെഡിക്കൽ കോളേജ് സെല്ലിലേക്ക് മാറ്റി. പൊലീസുകാരെ ആക്രമിച്ചതിനും ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും രഞ്ജിത്തിനെതിരെ പ്രത്യേക കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.


