കണ്ണൂർ: സിപിഐഎം തിരുത്തലിന് സന്നദ്ധമാകുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ. യഥാർഥ തെറ്റിന്റെ കാരണം കണ്ടെത്തിയാൽ മാത്രമേ തിരുത്തൽ സാധ്യമാകൂ. എന്നാൽ ഇതുവരെ അത്തരമൊരു തിരുത്തൽ ശ്രമം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന അഭിപ്രായം തനിക്കില്ലെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. നേതൃത്വത്തിലുള്ളവരുടെ മക്കൾക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ കൃത്യമായ വിശദീകരണം നൽകാൻ നേതൃത്വം തയ്യാറാകണം. എന്നാൽ പിണറായി വിജയൻ ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ തയ്യാറായിട്ടില്ല. വിശദീകരണം ഉണ്ടാകാത്തിടത്തോളം ആരോപണങ്ങളിൽ എന്തെങ്കിലും കഴമ്പുണ്ടെന്നായിരിക്കും പൊതുജനം കരുതുകയെന്നും അദ്ദേഹം പറഞ്ഞു.
ഇഡിയുടെ ഭാഗത്തുനിന്ന് രാഷ്ട്രീയ പ്രേരിതമായ നടപടികൾ ഉണ്ടാകാറുണ്ടെന്നും പ്രതിപക്ഷ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുന്നത് അന്വേഷണ ഏജൻസിയുടെ പതിവ് രീതിയാണെന്നും കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു. പിണറായി വിജയനെതിരായ ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെങ്കിൽ വിശ്വസനീയമായ വിശദീകരണം സിപിഐഎം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രസ്ഥാനത്തിന് പങ്കുണ്ടെങ്കിൽ പ്രസ്ഥാനത്തിനെതിരെയും അന്വേഷണം വരുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ കുടുംബത്തിനെതിരായ വിമർശനങ്ങളെ എന്തിനാണ് പാർട്ടിക്കെതിരായ വിമർശനമായി കാണുന്നതെന്നും കുഞ്ഞികൃഷ്ണൻ ചോദിച്ചു.
വിഷയം എൽഡിഎഫിൽ ചർച്ച ചെയ്യേണ്ടതായിരുന്നുവെന്നും സിപിഐയെ ഇക്കാര്യത്തിൽ ബോധ്യപ്പെടുത്തിയിട്ടില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. സിപിഐയെ ബോധ്യപ്പെടുത്തിയിരുന്നെങ്കിൽ അവർ പരസ്യമായി വിമർശനം ഉന്നയിക്കില്ലായിരുന്നു. മുന്നണിയിലെ മറ്റ് കക്ഷികളെ ബോധ്യപ്പെടുത്തേണ്ടത് സിപിഐഎമ്മിന്റെ ഉത്തരവാദിത്വമാണ്. മുന്നണി ഒറ്റക്കെട്ടായി നിലകൊള്ളണമെങ്കിൽ സിപിഐഎം മുന്നണിക്കുള്ളിൽ വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അങ്ങനെ ബോധ്യപ്പെടുത്തൽ ഉണ്ടായിട്ടില്ലെങ്കിൽ മുന്നണിയിലെ കക്ഷികൾ സ്വതന്ത്രമായ അഭിപ്രായങ്ങൾ പറയുന്നതിൽ തെറ്റില്ലെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
തളിപ്പറമ്പിലെ സ്ഥാനാർഥിത്വം തിരുത്തൽ രേഖയിൽ പരാമർശിക്കാത്തതിലും അദ്ദേഹം വിമർശനം ഉന്നയിച്ചു. കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തലിൽ നിന്ന് സിപിഐഎം പിന്നോട്ടുപോകുകയാണെന്നും രേഖയെ തള്ളിപ്പറയുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചു.
തനിക്കെതിരെ സിപിഐഎം ഉന്നയിക്കുന്ന ‘പാർലമെന്ററി മോഹം’ എന്ന വിമർശനത്തിനും അദ്ദേഹം മറുപടി നൽകി. നിരവധി നേതാക്കൾ ഉണ്ടായിട്ടും ഒന്നോ രണ്ടോ നേതാക്കൾക്ക് മാത്രം ഇളവ് നൽകുന്നതാണ് യഥാർഥ പാർലമെന്ററി മോഹമെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നത് തെറ്റല്ലെന്നും അദ്ദേഹം വ്യക്തമാക്കി.


