തിരുവനന്തപുരം: ബ്രിക്സ് ഉച്ചകോടിയോടനുബന്ധിച്ച് ഇന്ത്യയിലെത്തിയ 19 രാജ്യങ്ങളിൽ നിന്നുള്ള 35 പ്രമുഖ സാമൂഹികമാധ്യമ സ്വാധീനകരെയും ഉള്ളടക്ക സ്രഷ്ടാക്കളെയും തിരുവനന്തപുരം ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വീകരിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അതിഥികളായാണ് ഇവർ ഇന്ത്യയിലെത്തിയത്. അതിഥികൾക്കൊപ്പം ഒരുമണിക്കൂറോളം സമയം ചെലവഴിച്ചതായി മുഖ്യമന്ത്രി എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
കൂടിക്കാഴ്ചയിൽ കേരളത്തിന്റെ യഥാർഥ കഥ അതിഥികളുമായി പങ്കുവെച്ചതായി വി.ഡി. സതീശൻ പറഞ്ഞു. 600 കിലോമീറ്റർ നീളുന്ന തീരദേശവും പശ്ചിമഘട്ട മലനിരകളും ഉൾപ്പെടുന്ന കേരളം ആഗോള നിക്ഷേപങ്ങൾ ആകർഷിക്കുന്ന പ്രധാന കേന്ദ്രമായി അതിവേഗം വളർന്നുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വളർന്നുവരുന്ന തുറമുഖ-വ്യോമയാന സൗകര്യങ്ങൾ, രാജ്യാന്തര തലത്തിൽ ശ്രദ്ധേയരായ മലയാളി ഡോക്ടർമാർ, എഞ്ചിനീയർമാർ, ഐ.ടി. വിദഗ്ധർ എന്നിവരുടെ സംഭാവനകളും മുഖ്യമന്ത്രി വിശദീകരിച്ചു. ആയുർവേദത്തിന്റെയും സമഗ്ര ആരോഗ്യപരിപാലനത്തിന്റെയും ആഗോള കേന്ദ്രമായി കേരളത്തെ മാറ്റാനുള്ള സർക്കാരിന്റെ കാഴ്ചപ്പാടും അദ്ദേഹം പങ്കുവെച്ചു.
രാജ്യത്തെ ആദ്യ സമ്പൂർണ സാക്ഷരതാ സംസ്ഥാനമായ കേരളം ഇപ്പോൾ ഡിജിറ്റൽ സാക്ഷരതയിലും മുന്നേറുകയാണെന്നും സുസ്ഥിര വികസനത്തിന് കേരളം മികച്ച മാതൃകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.


