കൊച്ചി: കളിക്കുന്നതിനിടെ കാൽവിരലിൽ ആണി തുളച്ചുകയറിയ 12കാരന് ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ പോലും നൽകിയില്ലെന്ന് പരാതി. മട്ടാഞ്ചേരി പുതുക്കാട്ടുപറമ്പിൽ താമസിക്കുന്ന നാസറിന്റെ മകൻ മുഹമ്മദ് (12)നാണ് ചികിത്സ നിഷേധിച്ചതായി ആരോപണം ഉയർന്നത്.
ശനിയാഴ്ച വൈകിട്ട് വീടിന് സമീപം കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് മുഹമ്മദിന്റെ കാൽവിരലിൽ ആണി തുളച്ചുകയറിയത്. വിരലിലൂടെ തുളച്ചുകയറിയ ആണി മറുവശത്തുകൂടി പുറത്തേക്ക് വന്ന നിലയിലായിരുന്നു. രക്തം വാർന്ന നിലയിൽ കുട്ടിയെ ഉടൻ ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
എന്നാൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകാതെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞ് മടക്കിയെന്നാണ് രക്ഷിതാക്കളുടെ ആരോപണം. കുട്ടിയെ ആശ്വസിപ്പിക്കാനോ ആംബുലൻസ് സൗകര്യം ഒരുക്കാനോ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും ബന്ധുക്കൾ പരാതിപ്പെട്ടു.
തുടർന്ന് കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ മിനിറ്റുകൾക്കകം ആണി പുറത്തെടുത്ത് ആവശ്യമായ ചികിത്സ നൽകിയതായി ബന്ധുക്കൾ പറഞ്ഞു.














