കൊച്ചി: പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ സഹതൊഴിലാളി അറസ്റ്റിൽ. ബിഹാർ സ്വദേശിയായ മുഹമ്മദ് ഷാഹിലിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ ബിഹാർ സ്വദേശിയായ മുഹമ്മദ് ജാഹിറാണ് കൊല്ലപ്പെട്ടത്.
തൊഴിലുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷാഹിലും മുഹമ്മദ് ജാഹിറും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതേത്തുടർന്നുണ്ടായ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജാഹിർ പ്രതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായും സംഭവദിവസവും സമാനമായ രീതിയിൽ തർക്കമുണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി.
ഞായറാഴ്ച ജോലി ചെയ്യുന്നതിനിടെ കിടന്ന് ഉറങ്ങുകയായിരുന്ന മുഹമ്മദ് ജാഹിറിനെ പ്രതി കമ്പിപ്പാര ഉപയോഗിച്ച് നെറ്റിയിലും മുഖത്തും ശക്തമായി അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജാഹിർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
സംഭവത്തിൽ സംശയം തോന്നിയതിനെ തുടർന്ന് അന്ന് ജോലിക്കുണ്ടായിരുന്ന മുഴുവൻ തൊഴിലാളികളെയും പെരുമ്പാവൂർ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ മുഹമ്മദ് ഷാഹിൽ കുറ്റം സമ്മതിച്ചില്ല. എന്നാൽ തെളിവുകൾ നിരത്തി വിശദമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
തുടർന്ന് പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഫോറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മുഹമ്മദ് ജാഹിറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റിലായ പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.


