മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മുൻ മാനേജർ ദിശ സാലിയന്റെ മരണത്തിൽ സിബിഐ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെ, അഭിനേതാക്കളായ റിയ ചക്രബർത്തി, ദിനോ മോറിയ, സൂരജ് പഞ്ചോളി എന്നിവരുടെ പേരുകൾ എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2020 ജൂൺ എട്ടിനാണ് ദിശ സാലിയനെ മുംബൈയിലെ മലാഡിലുള്ള ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറു ദിവസത്തിന് ശേഷം സുശാന്ത് സിങ് രാജ്പുതിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ദിശയുടേത് അപകടമരണമല്ലെന്നും കൂട്ടബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയതാണെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദിശയുടെ പിതാവ് സതീഷ് സാലിയൻ നൽകിയ ഹർജിയിലാണ് ബോംബെ ഹൈക്കോടതി അന്വേഷണം സിബിഐക്ക് കൈമാറിയത്. സെപ്റ്റംബർ രണ്ടിനായിരുന്നു ഹൈക്കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
കൊലപാതകം, കൂട്ടബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, തെറ്റായ വിവരങ്ങൾ നൽകൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് സിബിഐ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ആദിത്യ താക്കറെ, റിയ ചക്രബർത്തി, ദിനോ മോറിയ, സൂരജ് പഞ്ചോളി എന്നിവരുടെ പങ്കാളിത്തവും അന്വേഷണ പരിധിയിൽ വരുമെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.
കേസുമായി ബന്ധപ്പെട്ട രേഖകൾ നശിപ്പിക്കൽ, ഔദ്യോഗിക രേഖകളിൽ തിരിമറി നടത്തൽ, പ്രതികളെ സംരക്ഷിക്കുന്നതിനായി പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്യൽ തുടങ്ങിയ ആരോപണങ്ങളും സിബിഐ അന്വേഷിക്കും. ഇതിൽ പങ്കാളികളായ പൊലീസ് ഉദ്യോഗസ്ഥരെയും മറ്റ് സർക്കാർ ഉദ്യോഗസ്ഥരെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമെന്നും സിബിഐ വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി കേസുമായി ബന്ധപ്പെട്ട ഇതുവരെയുള്ള എല്ലാ രേഖകളും ഫയലുകളും കൈമാറണമെന്ന് ആവശ്യപ്പെട്ട് സിബിഐ മുംബൈ പൊലീസിന് കത്ത് നൽകി. ദിശ സാലിയൻ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലായിരുന്നു മുംബൈ പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്.
എന്നാൽ മകൾ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതാണെന്നാണ് ദിശയുടെ പിതാവിന്റെ ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആറു വർഷം കഴിഞ്ഞിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതടക്കമുള്ള കാര്യങ്ങളിൽ മുംബൈ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി നിരീക്ഷിച്ചാണ് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയത്.



