തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ തുടരുന്നതിനാൽ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതാണ് നിയന്ത്രണത്തിന് പ്രധാന കാരണം.
വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെ ചിലയിടങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കാമെന്നാണ് കെഎസ്ഇബി അറിയിച്ചത്. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന താപനിലയും കാരണം മുൻവർഷങ്ങളിലെ സെപ്റ്റംബറിനെ അപേക്ഷിച്ച് സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയിൽ 1100 മെഗാവാട്ടിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.
നിലവിൽ ഏകദേശം 900 മെഗാവാട്ടിന്റെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. വായ്പയായി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്നും ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചത്. വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് അധികൃതർ ഉപഭോക്താക്കളോട് അഭ്യർഥിച്ചു.


