കോഴിക്കോട്: കോഴിക്കോട് നടക്കുന്ന സിപിഐഎമ്മിൻ്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ പിണറായി വിജയനെ ലക്ഷ്യം വെച്ച് രൂക്ഷവിമർശനം. വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണമെന്നാണ് വിമർശനം ഉയർന്നത്. കാസർകോട് നിന്ന് ചർച്ചയിൽ പങ്കെടുത്ത വിപിപി മുസ്തഫയാണ് വിമർശനം ഉന്നയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി അപ്രതീക്ഷിതമല്ലെന്നും 2021 നു ശേഷം എല്ലാ തെരഞ്ഞെടുപ്പുകളിലും തോറ്റപ്പോൾ പൾസ് മനസ്സിലാക്കി അടവ് രൂപപ്പെടുത്തുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നും വിമർശനം ഉയർന്നു. യോഗത്തിൽ അവതരിപ്പിച്ച രേഖയിലെ ഉള്ളടക്കം പാർടിയുടെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ പര്യാപ്തമല്ലെന്നും വിമർശനമുണ്ടായി. കാരണഭൂതൻ എന്ന വാക്ക് ഉപയോഗിച്ച് തന്നെയായിരുന്നു വിമർശനം.
വലിയ രീതിയിലുള്ള വിമർശനങ്ങൾ കമ്മിറ്റിയിലുടനീളം ജില്ലാ കമ്മിറ്റികളിൽ നിന്ന് ഉയർന്നിരുന്നു. വെള്ളാപ്പള്ളി നടേശനോട് സ്വീകരിച്ച സമീപനത്തിൽ നേതൃത്വത്തിനെതിരെ പ്രതിനിധികൾ അതിരൂക്ഷ വിമർശനമാണ് നേരത്തെ ഉയർത്തിയത്. വെള്ളാപ്പള്ളിയെ ചുമന്നത് പാർട്ടിക്ക് നാണക്കേടായി എന്നും വിമർശനം ഉയർന്നു. സംസ്ഥാന നേതൃത്വത്തിന് രുതരമായ വീഴ്ചകൾ പറ്റി എന്നും കുറ്റപ്പെടുത്തലുണ്ടായി. എംഎൽഎയെ എന്തിന് സെക്രട്ടറിയാക്കി എന്നായിരുന്നു തിരുവനന്തപുരത്ത് വി ജോയ്‌യെ ജില്ലാ സെക്രട്ടറിയാക്കി നിലനിർത്തിയതിനതിരെ ഉയർത്തിയ ചോദ്യം.
വിപുലീകൃത സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യുന്ന രേഖയിൽ തളിപ്പറമ്പിലെ തോൽവി ഇല്ല എന്നതും വിമർശനത്തിന് വഴിവെച്ചിരുന്നു. പയ്യന്നൂരിലെ തോൽവി മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.


