തിരുവനന്തപുരം: കല്ലറയിലും സമീപ പ്രദേശങ്ങളിലുമായി നിരവധി ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ തകർത്ത് മോഷണം. മുതുവിള, പരപ്പിൽ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടന്നത്. പരപ്പിൽ പനകുന്നത്ത് ക്ഷേത്രത്തിന്റെ റോഡരികിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചതാണ് ഒടുവിലത്തെ സംഭവം. ചൊവ്വാഴ്ച പുലർച്ചെ സമീപത്തെ കച്ചവടക്കാരനാണ് കാണിക്കവഞ്ചി തകർത്ത നിലയിൽ കണ്ടത്. തുടർന്ന് ക്ഷേത്ര ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു.
ക്ഷേത്ര ഭാരവാഹികൾ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഏകദേശം 5,000 രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിലയിരുത്തൽ. ഒരാഴ്ച മുൻപ് സമീപത്തെ അരുവിപ്പുറം ദേവീക്ഷേത്രം, പ്ലാക്കോട് ക്ഷേത്രം, കൂനൻ വേങ്ങ ക്ഷേത്രം എന്നിവിടങ്ങളിലെ കാണിക്കവഞ്ചികളും തകർത്ത് മോഷണം നടത്തിയതായി നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.












