തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഉയർന്ന നിലയിലെന്ന് കെഎസ്ഇബി. ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്. 99.87 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ സംസ്ഥാനത്ത് ഉപയോഗിച്ചത്.
രാത്രികാല വൈദ്യുതി ആവശ്യകത 5305 മെഗാവാട്ട് വരെയെത്തുമെന്നാണ് കെഎസ്ഇബിയുടെ കണക്ക്. ഇന്ന് ഏകദേശം 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.
ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല. നിയന്ത്രണം ഒഴിവാക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ പരിശോധിച്ചുവരികയാണെന്നും കെഎസ്ഇബി വ്യക്തമാക്കി.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വൈദ്യുതി ഉപഭോഗം കുറഞ്ഞത് ഇന്നലെ കേരളത്തിൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സഹായിച്ചിരുന്നു. ഇതോടെ കേരളത്തിലേക്കുള്ള പവർ ഗ്രിഡിലെ വൈദ്യുതി ലഭ്യത വർധിച്ചു. പവർ എക്സ്ചേഞ്ച് വഴിയും ആവശ്യമായ അളവിൽ വൈദ്യുതി ലഭിച്ചതായി കെഎസ്ഇബി അറിയിച്ചു.
സംസ്ഥാനത്ത് 700 മെഗാവാട്ടിന്റെ കുറവ് ഉണ്ടായിരുന്നെങ്കിലും ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാക്കാൻ കഴിഞ്ഞിരുന്നു. കഴിഞ്ഞ 17 ദിവസത്തിനിടെ രാത്രികാല വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായ രണ്ടാമത്തെ ദിവസമായിരുന്നു ഇന്നലെ.
അതേസമയം, സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി കെഎസ്ഇബി ദീർഘകാല വൈദ്യുതി കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. കരാർ പ്രകാരം രാത്രികാല ആവശ്യത്തിനായി 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും.
യൂണിറ്റിന് ആറ് രൂപ നിരക്കിലാണ് വൈദ്യുതി ലഭിക്കുക. 2028 മാർച്ച് മുതൽ വൈദ്യുതി ലഭ്യമാകുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. 25 വർഷത്തേക്കാണ് കരാർ.












