വാഷിങ്ടൺ: പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. തന്റെ ഭരണകൂടത്തെക്കുറിച്ച് വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി. വെള്ളിയാഴ്ച ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
അമേരിക്കൻ പ്രസിഡന്റിനെയും ഭരണകൂടത്തെയും രാജ്യത്തെയും കുറിച്ച് നിരന്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ മാധ്യമങ്ങളെ അനുവദിക്കില്ലെന്ന് ട്രംപ് പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ മാധ്യമ സ്ഥാപനങ്ങൾക്കെതിരെയും സമാന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ, വിലക്ക് എങ്ങനെയാണ് നടപ്പാക്കുകയെന്നതിൽ വൈറ്റ് ഹൗസ് വിശദീകരണം നൽകിയിട്ടില്ല. പ്രഖ്യാപനത്തിന് പിന്നാലെയും ഈ മാധ്യമ സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകർ വൈറ്റ് ഹൗസ് പരിസരത്ത് തുടരുകയായിരുന്നു.
ട്രംപിന്റെ നടപടിക്കെതിരെ മാധ്യമ സ്ഥാപനങ്ങൾ രംഗത്തെത്തി. ഭരണഘടനയുടെ ഒന്നാം ഭേദഗതി ഉറപ്പുനൽകുന്ന മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള ഇടപെടലാണ് നടപടിയെന്ന് സിഎൻഎൻ പ്രതികരിച്ചു. വൈറ്റ് ഹൗസിൽനിന്നുള്ള വാർത്തകൾ കൃത്യമായും നിഷ്പക്ഷമായും റിപ്പോർട്ട് ചെയ്യുന്നത് തുടരുമെന്നും നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്നും പൊളിറ്റിക്കോ വ്യക്തമാക്കി.












