കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് ക്ഷേത്ര ഉപദേശകസമിതി നൽകിയ പരാതിയിൽ സമഗ്ര അന്വേഷണത്തിന് ദേവസ്വം കമ്മീഷണർ ഉത്തരവിട്ടു. ദേവസ്വം ഓഫീസറുടെ വിശദീകരണം ഉൾപ്പെടുത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് വിജിലൻസ് ഓഫീസർ (ഇൻചാർജ്) നിർദ്ദേശം നൽകി.
2025-26ലെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട വരവ്-ചെലവ് കണക്കുകൾ ദേവസ്വം ഓഫീസർ അവതരിപ്പിക്കുകയോ അംഗീകരിച്ച് പാസാക്കുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപദേശകസമിതി ദേവസ്വം വകുപ്പ് മന്ത്രിക്ക് പരാതി നൽകിയത്. പരാതിയുടെ പകർപ്പ് ദേവസ്വം കമ്മീഷണർക്കും കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് ദേവസ്വം വിജിലൻസിനോട് സമഗ്ര അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയത്.
ഉത്സവത്തിന്റെ വരവ്-ചെലവ് കണക്കുകൾ അടിയന്തരമായി ഓഡിറ്റ് ചെയ്യുന്നതിനായി ദേവസ്വം ഓഡിറ്റ് വിഭാഗത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓഡിറ്റിനും അന്വേഷണത്തിനുമായി നിയോഗിച്ച ഉദ്യോഗസ്ഥർ ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. പരിശോധനയ്ക്കാവശ്യമായ മുഴുവൻ കണക്കുകളും അനുബന്ധ രേഖകളും രജിസ്റ്ററുകളും ദേവസ്വം ഓഫീസർ ഓഡിറ്റ് വിഭാഗത്തിന് മുന്നിൽ ഹാജരാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ജനുവരിയിൽ നടന്ന ക്ഷേത്രോത്സവത്തിന്റെ കണക്കുകൾ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ഓഫീസർ അഖിൽ ദാമോദരനും ഉപദേശകസമിതിയും തമ്മിൽ മാസങ്ങളായി തർക്കം നിലനിൽക്കുകയാണ്. മൂന്ന് കോടിയിലധികം രൂപ വരുമാനം ലഭിച്ച ഉത്സവത്തിന്റെ സാമ്പത്തിക രേഖകളിൽ തിരിമറി നടത്താൻ മൂന്നാം കക്ഷികളെ ഉപയോഗിച്ച് ശ്രമിച്ചെന്നാണ് ഉപദേശകസമിതിയുടെ പ്രധാന ആരോപണം.
ദേവസ്വം ഭരണവുമായി നേരിട്ട് ബന്ധമില്ലാത്ത സ്വതന്ത്ര ഏജൻസിയെക്കൊണ്ട് കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ അടിയന്തരമായി ഓഡിറ്റ് ചെയ്യിക്കണമെന്നും സമിതി ദേവസ്വം കമ്മീഷണർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ വ്യക്തിവൈരാഗ്യം മൂലമുള്ളതാണെന്നാണ് ദേവസ്വം ഓഫീസർ അഖിൽ ദാമോദരന്റെ വിശദീകരണം. ബൈലോ പ്രകാരം ഉത്സവ കണക്കുകൾ പൂർത്തിയാക്കി അംഗീകാരം വാങ്ങേണ്ട ഉത്തരവാദിത്തം ഉപദേശകസമിതി സെക്രട്ടറിക്കാണെന്നും ദേവസ്വം ഓഫീസറുടെ ചുമതല ആവശ്യമായ സഹായം നൽകുക മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 16നകം കണക്കുകൾ സമർപ്പിക്കാൻ തയ്യാറാണെന്ന് സമിതിയെ അറിയിച്ചിരുന്നെങ്കിലും ധൃതിപിടിച്ച് തനിക്കെതിരെ പ്രമേയം പാസാക്കുകയായിരുന്നുവെന്നും അഖിൽ ദാമോദരൻ വ്യക്തമാക്കി.


