കണ്ണൂർ: ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ കൊലക്കേസ് പ്രതി 14 വർഷത്തിന് ശേഷം പൊലീസ് പിടിയിൽ. കോയമ്പത്തൂർ സ്വദേശി ആനന്ദിനെയാണ് കണ്ണൂർ സിറ്റി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
2012 ഡിസംബറിലാണ് അഴീക്കോട് സ്വദേശി മണികണ്ഠനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ആനന്ദിനെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് കോടതി ആനന്ദിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
മൊബൈൽ ഫോൺ ഉപയോഗിക്കാതെ കഴിഞ്ഞിരുന്ന പ്രതി 2021ൽ തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കൊലക്കേസിലും ഉൾപ്പെട്ടതായി പൊലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ സംബന്ധിച്ച് സൂചന ലഭിച്ചത്.
തുടർന്ന് കോയമ്പത്തൂരിൽ നടത്തിയ പരിശോധനയിലാണ് ആനന്ദിനെ പൊലീസ് പിടികൂടിയത്. ഇയാളെ തുടർനടപടികൾക്കായി പൊലീസ് കസ്റ്റഡിയിലെടുത്തു.


