കോട്ടയം: ടോമിൻ ജെ. തച്ചങ്കരിയുമായി ബന്ധപ്പെട്ട ‘വിഐപി കത്ത്’ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. തച്ചങ്കരിയുമായി ബന്ധപ്പെട്ട് താൻ കത്ത് നൽകിയതായി ഓർമയില്ലെന്ന് പി.ജെ. കുര്യൻ പറഞ്ഞു.
ഇത്തരം കേസുകളിൽ ഇടപെട്ട് കത്ത് നൽകുന്ന പതിവ് തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തച്ചങ്കരിയെ നേരത്തെ തന്നെ അറിയാമെന്നും കേസിൽ ഇടപെടാൻ തച്ചങ്കരി തന്നോട് ആവശ്യപ്പെട്ടതായി ഓർമയില്ലെന്നും പി.ജെ. കുര്യൻ പറഞ്ഞു.
2011 മേയ് 25ന് അന്നത്തെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ഒരു രാജ്യസഭാംഗം നൽകിയ ‘അതീവ രഹസ്യം’ എന്ന് രേഖപ്പെടുത്തിയ ശുപാർശക്കത്താണ് കോട്ടയം വിജിലൻസ് കോടതി പുറത്തുവിട്ടത്. തച്ചങ്കരിക്കെതിരായ കേസിൽ വിചാരണാനുമതി നൽകുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ഭാഗം കൂടി കേൾക്കാനും നിവേദനം സമർപ്പിക്കാനും അവസരം നൽകണമെന്നായിരുന്നു കത്തിലെ ആവശ്യം.
കേസിന്റെ വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട വിഷയം തച്ചങ്കരി കോടതിയിൽ ഉന്നയിച്ചിരുന്നു. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയോട് ബന്ധപ്പെട്ട ഫയലുകളുമായി ഹാജരാകാൻ കോടതി നിർദേശിച്ചു. ഈ ഫയലുകൾ പരിശോധിച്ചപ്പോഴാണ് ശുപാർശക്കത്ത് കണ്ടെത്തിയത്.
‘ഡിയർ ശ്രീ പിള്ളേജി’ എന്ന് തുടങ്ങുന്ന കത്തിന്റെ പൂർണരൂപം കോടതി പുറത്തുവിട്ടെങ്കിലും കത്ത് നൽകിയ രാജ്യസഭാംഗത്തിന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. അന്നത്തെ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങളിൽ ആരാണ് കത്ത് നൽകിയതെന്ന കാര്യത്തിലാണ് ഇപ്പോൾ ചർച്ച.












