മുംബൈ: ബോംബെ ഐഐടിയിലെ വിദ്യാർഥി സാഹിൽ വാക്കോഡെയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ജാതി അധിക്ഷേപവും പീഡനവും ഉണ്ടായിരുന്നെന്ന് പിതാവ് രവീന്ദ്ര വാക്കോഡെ ആരോപിച്ചു. മകനെ ക്രൂരമായ പീഡനങ്ങൾക്കും ജാതി അധിക്ഷേപങ്ങൾക്കും ഇരയാക്കി ആത്മഹത്യയിലേക്ക് തള്ളിവിട്ടവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. ഉത്തരവാദികളായവരെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മകന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുന്നതുവരെ മൃതദേഹം ഏറ്റെടുക്കില്ലെന്നും അന്ത്യകർമ്മങ്ങൾ നടത്തില്ലെന്നും മാതാപിതാക്കളായ രവീന്ദ്ര വാക്കോഡെയും സൊണാലിയും നിലപാടെടുത്തിരുന്നു. രാജാവാടി ആശുപത്രിയിലെ പോസ്റ്റ്മോർട്ടം കേന്ദ്രത്തിൽ നിന്ന് മൃതദേഹം ഏറ്റെടുക്കാനും കുടുംബം ആദ്യം തയ്യാറായില്ല. കേസ് ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് പൊലീസ് ഉറപ്പ് നൽകിയതോടെയാണ് പിന്നീട് മൃതദേഹം ഏറ്റുവാങ്ങിയത്. എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നത്.
സാഹിലിന്റെ മരണത്തിന് പിന്നാലെ ബോംബെ ഐഐടി ക്യാമ്പസിൽ പ്രതിഷേധം ശക്തമായി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാർഥികൾ പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ ശനിയാഴ്ച നടത്താനിരുന്ന മിഡ്-സെമസ്റ്റർ പരീക്ഷകൾ ഐഐടി ബോംബെ മാറ്റിവച്ചു.
ഐഐടി ബോംബെയിലെ മുതിർന്ന പ്രൊഫസർ സൂര്യനാരായണ ദൂളയ്ക്കെതിരെയാണ് പ്രധാനമായും ആരോപണം ഉയർന്നിരിക്കുന്നത്. പരീക്ഷയ്ക്കിടെ എനർജി സയൻസ് വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിയായ സാഹിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതായി ആരോപിച്ച് ഇൻവിജിലേറ്ററായിരുന്ന ദൂള സാഹിലിനെ പരീക്ഷാഹാളിൽ നിന്ന് പുറത്താക്കിയിരുന്നു. ഉത്തരങ്ങൾ കണ്ടെത്തുന്നതിനായി പരീക്ഷാ ചോദ്യപ്പേപ്പർ സാഹിൽ എഐ പ്ലാറ്റ്ഫോമിൽ അപ്ലോഡ് ചെയ്തെന്നായിരുന്നു ആരോപണം. സംഭവത്തിന് പിന്നാലെ വെള്ളിയാഴ്ച സാഹിലിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പരീക്ഷാഹാളിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ സാഹിലിനെ സസ്പെൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി മാതാപിതാക്കളും ചില വിദ്യാർഥികളും ആരോപിച്ചു. രണ്ടാം വർഷത്തിലേക്ക് പ്രവേശിച്ചതിന് ശേഷം പ്രൊഫസർ ദൂളയിൽ നിന്ന് മൂന്ന് മാസമായി പീഡനം നേരിടുന്നതായി സാഹിൽ തന്നോട് പറഞ്ഞിരുന്നുവെന്നും പിതാവ് പൊലീസിന് നൽകിയ മൊഴിയിൽ ആരോപിക്കുന്നു.
എന്നാൽ സാഹിലിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ലെന്നും കൗൺസിലിങ് നൽകുകയും സംഭവം അക്കാദമിക് കരിയറിനെ ബാധിക്കില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നുവെന്നുമാണ് ഐഐടി ബോംബെയുടെ വിശദീകരണം. സ്ഥാപനത്തിൽ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം നടന്നിട്ടില്ലെന്ന് ഐഐടി ബോംബെ ഡയറക്ടർ ശിരീഷ് കേദാരെ പറഞ്ഞു. വിദ്യാർഥികളുടെ ജാതി സംബന്ധമായ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിനാൽ ഫാക്കൽറ്റികൾക്കും അഡ്മിനിസ്ട്രേറ്റർമാർക്കും അവ ലഭ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജാതിവിവേചനം സംബന്ധിച്ച് സാഹിലിന്റെ ഭാഗത്തുനിന്ന് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് സ്ഥാപനത്തിലെ എസ്സി/എസ്ടി സെല്ലും അറിയിച്ചു.












