പറവൂർ: കടം കൊടുത്ത ലോട്ടറി ടിക്കറ്റിന്റെ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ലോട്ടറി വിൽപ്പനക്കാരനെ കത്രികകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പറവൂർ തെക്കുംപുറം ആറുകണ്ടത്തിൽ എ.ആർ. രാജേഷ് (58) ആണ് അറസ്റ്റിലായത്. ചേന്ദമംഗലം തെക്കുംപുറം പോട്ടശ്ശേരി സുമേഷ് (49) ആണ് ആക്രമിക്കപ്പെട്ടത്. ഓഗസ്റ്റ് 11നാണ് സംഭവമുണ്ടായത്.
ബാർബർ ഷോപ്പ് ജീവനക്കാരനായ രാജേഷ് പല തവണയായി ലോട്ടറി ടിക്കറ്റ് വാങ്ങിയ ഇനത്തിൽ സുമേഷിന് 3,300 രൂപ നൽകാനുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കുടിശ്ശിക തുക ആവശ്യപ്പെട്ട് സുമേഷ് രാജേഷിന്റെ വീടിന് സമീപത്തെത്തി. ഇവിടെ വച്ച് പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി.
തുടർന്ന് രാജേഷ് വീട്ടിൽ നിന്ന് കത്രികയെടുത്ത് സുമേഷിനെ ആക്രമിക്കുകയായിരുന്നു. നെഞ്ചിലും പുറത്തും കുത്തേറ്റ സുമേഷിന് പരിക്കേറ്റു. സംഭവത്തിന് ശേഷം രാജേഷ് സ്ഥലത്തുനിന്ന് മാറി ഒളിവിൽ പോയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ രാജേഷിനെ റിമാൻഡ് ചെയ്തു.


