തിരുവനന്തപുരം: കേരളത്തിൽ ഡയാലിസിസ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. രോഗികളുടെ എണ്ണം മൂന്ന് വര്‍ഷത്തിനിടെ 341 ശതമാനം വര്‍ധിച്ചുവെന്ന കണക്ക് ഞെട്ടിക്കുന്നതാണ്. 2020ൽ ഡയാലിസിസ് രോഗികളുടെ എണ്ണം 43,740 ആയിരുന്നത് 2023ൽ 1,93,281 ആയി ഉയർന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ സമർപ്പിച്ച കണക്കുകൾ തുറന്നുകാട്ടുന്നു.2021ല്‍ രോഗികളുടെ എണ്ണം 91,759 ആയും, 2022ല്‍ ഇത് 1,30,633 ആയും വര്‍ധിച്ചു. രോഗികളുടെ എണ്ണം വര്‍ധിച്ചത് ഗ്രാമപഞ്ചായത്ത് മേഖലകളില്‍ അടക്കം ഡയാലിസിസ് സെന്ററുകള്‍ വരാന്‍ ഇടയാക്കി. നിലവില്‍, സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള 105 ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകളുണ്ട്.
സംസ്ഥാനത്തുടനീളം ഏകദേശം 200-ഓളം സ്വകാര്യ ഡയാലിസിസ് സെൻ്ററുകളുമുണ്ട്.ചില ആരോഗ്യ കേന്ദ്രങ്ങളില്‍ ജീവകാരുണ്യ സംഘടനകളുടെ പിന്തുണയോടെ ഡയാലിസിസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് 107 ഡയാലിസിസ് സെൻ്ററുകളും 1,271 ഫങ്ഷണൽ ഡയാലിസിസ് മെഷീനുകളുമുമുണ്ടെന്ന് പ്രധാനമന്ത്രി ദേശീയ ഡയാലിസിസ് പ്രോഗ്രാമിൻ്റെ (പിഎംഎൻഡിപി) ഒക്ടോബർ 31 വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഡയാലിസിസ് സാധാരണ കുടുംബങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ചില കുടുംബങ്ങളില്‍ ഏക വരുമാന മാര്‍ഗമായ ഗൃഹനാഥനടക്കം ഡയാലിസിസിന് വിധേയനാകുന്നുണ്ട്. വരുമാനം നിലയ്ക്കുന്നതും, ചികിത്സാ ചെലവ് വര്‍ധിക്കുന്നതും ഇത്തരം കുടുംബങ്ങളെ പ്രതിസന്ധിയിലാഴ്ത്തുന്നു. സ്വകാര്യ ഡയാലിസിസ് കേന്ദ്രങ്ങളില്‍ വന്‍ തുക നല്‍കേണ്ടി വരുന്നത് സാധാരണക്കാരന് തിരിച്ചടിയാണ്. സര്‍ക്കാര്‍ ഡയാലിസിസ് കേന്ദ്രങ്ങളാണ് പലരുടെയും ഏക ആശ്രയം.




