പാലക്കാട് ഉപതെരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ച് ഒട്ടേറെ വിവാദങ്ങളുടെ അതിജീവനക്കാലം കൂടിയായിരുന്നു. എത്രകണ്ട് ശ്രമിച്ചിട്ടും സ്വന്തം പാളയത്തിൽ നിന്ന് പോലും വിവാദങ്ങൾ ഉയർന്നു വന്നു. ഇതിൽ തന്നെ ഏറ്റവും അധികം ചർച്ചയായ ഒരു വിവാദമായിരുന്നു ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കുന്നതിനായി സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വന്നപ്പോഴുള്ള ചാണ്ടി ഉമ്മന്റെ അസാന്നിധ്യം. രാഹുലിന്റെ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശനത്തിന് മകനും എംഎൽഎയും ആയ ചാണ്ടിയുടെ അനുവാദം ഇല്ലെന്ന വാർത്ത കോൺഗ്രസിനെ തെല്ലൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്. വാർത്തകളെ നിഷേധിച്ച് ചാണ്ടി രംഗത്ത് വന്നെങ്കിലും രാഹുൽ വന്നപ്പോൾ ഉള്ള ചാണ്ടിയുടെ അസാന്നിധ്യം അഭിപ്രായ വ്യത്യാസം തുറന്നു കാട്ടുന്നത് ആയിരുന്നു. പിന്നീട് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിലും നാമ മാത്രമായ ദിവസങ്ങൾ മാത്രമാണ് ചാണ്ടി ഉമ്മൻ പ്രചാരണത്തിന് എത്തിയത്. ഇപ്പോഴിതാ തെരഞ്ഞെടുപ്പിനുശേഷം നേതൃത്വത്തിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ഇതേ ചാണ്ടി ഉമ്മൻ. താൻ ഒഴികെ എല്ലാവർക്കും ചുമതല കൊടുത്തിരുന്നുവെന്നാണ് ചാണ്ടി മാധ്യമങ്ങളോട് തുറന്നടിച്ചത്. അന്ന് പറയേണ്ടെന്ന് കരുതിയതാണെന്നും ഇപ്പോഴും കൂടുതൽ കാര്യങ്ങൾ ഒന്നും പറയുന്നില്ലെന്നും ചാണ്ടി പറയുണ്ടായി. സ്ഥാനാർത്ഥി നിർണയത്തിൽ ചാണ്ടി ഉമ്മന് അതൃപ്തി ഉണ്ടെന്ന തരത്തിൽ പുറത്തുവന്ന വാർത്തകൾ സ്ഥിരീകരിക്കുക കൂടിയാണ് ഇപ്പോൾ നടത്തിയ പ്രതികരണം.
അതേസമയം, ചാണ്ടി ഉമ്മനെതിരെ സൈബർ ഇടങ്ങളിൽ അടക്കം കോൺഗ്രസ് പ്രവർത്തകരും രംഗത്ത് വരികയാണ്. ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റുകളായിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. വലിയ ആളായി എന്ന തോന്നല്‍ വേണ്ടെന്നും അതൃപ്തി അറിയിക്കേണ്ടത് പാര്‍ട്ടിക്കുള്ളിലാണെന്നും പലരും ചാണ്ടിയെ ഉപദേശിക്കുന്നുണ്ട്.പാലക്കാട് വിജയത്തില്‍ നില്‍ക്കുന്ന പ്രവര്‍ത്തകരെ നിരാശരാക്കരുതെന്നും കമന്റില്‍ പറയുന്നു. പാലക്കാട് രാഹുല്‍ പരാജയപ്പെടണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ് ചാണ്ടി ഉമ്മനെന്നും അദ്ദേഹത്തെ പോലുള്ള സാഡിസ്റ്റുകളാണ് ഓരോ പ്രസ്ഥാനത്തിന്റെയും ശാപമെന്നുമുള്ള കമന്റുകളും നമുക്ക് കാണാം. വി.ഡി. സതീശന്‍ ചെന്നിത്തലയെ ഒതുക്കിയത് പോലെ എ ഗ്രൂപ്പ് പിടിക്കാനായി ഷാഫി എല്ലാവരെയും ഒതുക്കുമെന്നും ചാണ്ടി ഉമ്മന് സന്ദീപ് വാര്യര്‍ക്ക് ലഭിക്കുന്ന പരിഗണന പോലും ലഭിക്കുന്നില്ലെന്നുമുള്ള കമന്റുകളും ചാണ്ടിയുടെ പോസ്റ്റിന് താഴെയുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയിൽ ചാണ്ടി ഉമ്മൻ മുംബൈയിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമായ സിപിഎം സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ അടക്കം കമന്റ് ചെയ്തു കൊണ്ട് അമർഷം പ്രകടിപ്പിക്കുന്ന പ്രവർത്തകരും ഉണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ചാണ്ടി കൂടുതൽ ദിവസങ്ങളിലും കേരളത്തിന് പുറത്തായിരുന്നു. ഈ കാലയളവിൽ വിദേശപര്യടനവും അദ്ദേഹം നടത്തിയിരുന്നു. കുറച്ചുകാലമായി കോട്ടയത്തെ എ ഗ്രൂപ്പ് നേതൃത്വവുമായും ചാണ്ടി ഉമ്മൻ അകലത്തിലാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചരമ വാർഷിക അനുസ്മരണ പരിപാടിയിൽ അടക്കം ചാണ്ടിയുമായി ഗ്രൂപ്പ് നേതൃത്വത്തിന് വിയോജിപ്പുകൾ ഉണ്ടായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പല സാഹചര്യങ്ങളിലും അത് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മറ്റു നേതാക്കളെല്ലാം പരസ്യമായുള്ള വിമർശനങ്ങൾക്ക് ഇടവേള നൽകുമ്പോഴും ചാണ്ടി തുടർച്ചയായി ഇത്തരത്തിലുള്ള പ്രതികരണങ്ങൾ നടത്തുന്നതിന്റെ ക്ഷീണം കോൺഗ്രസിനുണ്ട്. ചാണ്ടിയെ എങ്ങനെ വരുതിയിലാക്കാം എന്നതാണ് നേതൃത്വം ഇപ്പോൾ ആലോചിക്കുന്നത്. അനില്‍ ആന്റണിയും പത്മജ വേണുഗോപാലും ബിജെപിയിലേക്ക് ചേക്കേറിയതിന്റെ അപമാനഭാരം കോൺഗ്രസിനെ ഇതുവരെയും വിട്ടുപോയിട്ടില്ല. അതുകൊണ്ടുതന്നെ കരുതലോടെ ആകും കോൺഗ്രസ് കരുക്കൾ നീക്കുക.




