കൊച്ചി: എറണാകുളം ജില്ല പൊതുവേ കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലയാണ്. ഭൂരിഭാഗം നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികളാണ് എംഎൽഎമാരായി വിജയിച്ച് കയറിയത്. ചില മണ്ഡലങ്ങൾ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നഷ്ടപ്പെട്ടെങ്കിലും അനായസം കോൺഗ്രസിന് തന്നെ തിരികെ പിടിക്കുവാൻ കഴിയുന്നതും ആണ്. കഴിഞ്ഞതവണ എല്ലാവരും ഉറ്റുനോക്കിയ രാഷ്ട്രീയ പോരാട്ടം ആയിരുന്നു തൃപ്പൂണിത്തുറ മണ്ഡലത്തിൽ നടന്നത്. സിറ്റിംഗ് എംഎൽഎ ആയ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗവും കൂടിയായ എം സ്വരാജിനെ പരാജയപ്പെടുത്തി മുൻ എംഎൽഎ കെ ബാബു മണ്ഡലത്തിൽ വിജയം നേടുകയായിരുന്നു. വിജയിച്ചെങ്കിലും ചുരുങ്ങിയ വോട്ടുകളുടെ വിജയമായിരുന്നു ബാബുവിന് നേടാനായത്. പിന്നീട് തൃപ്പൂണിത്തുറയിലെ വിജയം കോടതി വരാന്തകളിൽ കേറി ഇറങ്ങുകയും ചെയ്തു. ഏറ്റവും ഒടുവിൽ സുപ്രീംകോടതിയിൽ നിന്നാണ് കെ ബാബുവിന്റെ വിജയം അംഗീകരിക്കപ്പെട്ടത്. എന്നാൽ അടുത്ത തെരഞ്ഞെടുപ്പിലും ബാബുവിനെ മുൻനിർത്തി കോൺഗ്രസിനെ വിജയം നേടുക എന്നത് എളുപ്പമല്ല. തൃപ്പൂണിത്തുറയിൽ ബാബു മത്സര രംഗത്തുനിന്നും മാറി നിൽക്കുമ്പോൾ കോൺഗ്രസ് നേതൃത്വത്തിന്റെ മനസ്സിലുള്ളത് സിനിമ നടൻ കൂടിയായ പിഷാരടിയാണ്. കോൺഗ്രസിലേക്ക് സമീപകാലത്ത് സിനിമ മേഖലയിൽ നിന്നും ഒട്ടേറെ പേർ കടന്നുവന്നെങ്കിലും പ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും സ്വീകാര്യത നേടുവാൻ കഴിഞ്ഞത് പിഷാരടിക്കായിരുന്നു. നിറഞ്ഞ വേദികളിൽ പ്രവർത്തകരെ ആവേശഭരിതം ആക്കുന്ന ഒട്ടേറെ പ്രസംഗങ്ങൾ പിഷാരടിയിൽ നിന്നും ഉണ്ടായിട്ടുണ്ട്. അതോടൊപ്പം തന്നെ ജനകീയ വിഷയങ്ങളിൽ പലതിലും ക്രിയാത്മകമായി നടൻ നടത്തുന്ന ഇടപെടലുകളും ശ്രദ്ധിക്കപ്പെടുന്നുണ്ട്. മാത്രവുമല്ല കോൺഗ്രസിലെ മിക്ക നേതാക്കന്മാരുമായും അടുത്ത ബന്ധവും പിഷാരടിക്കുണ്ട്. ഈ ഘടകങ്ങൾ എല്ലാം ചേരുമ്പോൾ തൃപ്പൂണിത്തുറയിൽ ഏറ്റവും അധികം സാധ്യത കൽപ്പിക്കപ്പെടുന്നത് പിഷാരടിക്ക് തന്നെയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ആരംഭിച്ചിട്ട് പോലുമില്ലെങ്കിലും പല നേതാക്കന്മാരുടെയും മനസ്സിലുള്ള രൂപം പിഷാരടിയുടേത് തന്നെയാണ്. അപ്പോഴും കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലത്തിൽ ധർമ്മജനെ നിർത്തിയ അനുഭവം കോൺഗ്രസ് നേതൃത്വത്തിനു ഉണ്ട്. ധർമ്മജൻ കോൺഗ്രസിന്റെ വോട്ടുകൾ ഗണ്യമായി കുറച്ചെന്നു മാത്രവുമല്ല, തെരഞ്ഞെടുപ്പിനു ശേഷം പാർട്ടിക്കെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാൽ കുറച്ചുകൂടെ പക്വതയോടെ കാര്യങ്ങളെ സമീപിക്കുന്ന പിഷാരടിയുടെ സ്ഥാനാർത്ഥിത്വം നേട്ടം ആകുമെന്ന വിലയിരുത്തലാണ് കോൺഗ്രസിന്റെ പ്രവർത്തകർക്ക് ഉൾപ്പെടെ ഉള്ളത്.




