വയനാട്: അന്തരിച്ച വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വയനാട് എംപി യുടെ സ്റ്റാഫംഗങ്ങളുടെ മൊഴിയെടുത്ത് വിജിലൻസ്. സർക്കാർ ജീവനക്കാരായ രതീഷ്, മുജീബ് എന്നിവരെയാണ് വിജിലൻസ് ചോദ്യം ചെയ്തത്. എൻ എം വിജയന്റെ ആത്മഹത്യ കുറിപ്പിൽ പണമിടപാട് അറിയാമായിരുന്നെന്ന് പരാമർശിച്ച വയനാട് എം പിയുടെ പേഴ്സണൽ അസിസ്റ്റൻഡ് രതീഷ് കുമാർ ,എൻ ജി ഒ അസോസിയേഷൻ നേതാവ് മുജീബ് എന്നിവരുടെ മൊഴിയാണ് വിജിലൻസ് രേഖപ്പെടുത്തിയത്.
ഇരുവരേയും പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘവും ചോദ്യം ചെയ്യും. ഐ സി ബാലകൃഷ്ണന് ഏഴ് ലക്ഷം കൊടുത്തത് രതീഷിനും മുജീബിനും അറിയാം എന്നാണ് കുറിപ്പിൽ പറയുന്നത്. ഇത് തിരിച്ചു കൊടുക്കാൻ എം എൽ എ തയ്യാറാകാതെ വന്നപ്പോൾ ഇരുവരുടെയും സാലറി സർട്ടിഫിക്കറ്റ് വച്ച് ലോൺ എടുക്കേണ്ടി വരുമെന്നും കുറിപ്പിൽ പറയുന്നു. 2017- 18 വർഷമാണ് കുറിപ്പിൽ പറയുന്ന സംഭവം നടന്നത്. അന്ന് രാഹുൽ ഗാന്ധിയുടെ ഓഫീസിലുണ്ടായിരുന്ന മുജീബ് എംപി ഓഫീസിൽ ഗാന്ധി ചിത്രം തകർത്ത കേസിലെ പ്രതിയാണ്.




