തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം പുരോഗമിക്കുകയാണ്. വമ്പൻ പദ്ധതികളാണ് ബജറ്റിൽ സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം മെട്രോ റെയിൽ യാഥാർത്ഥ്യമാക്കും. കൊച്ചി മെട്രോയുടെ വികസനം തുടരും. തെക്കൻ കേരളത്തിൽ കപ്പൽ നിർമ്മാണശാല ആരംഭിക്കുന്നതിന് കേന്ദ്രവുമായി ഇടപെടലുകൾ നടത്തും. ഇതുവരെയുള്ള വിഴിഞ്ഞം തുറമുഖ പ്രവർത്തനത്തിന്റെ മുഴുവൻ തുകയും ചെലവഴിച്ചത് സംസ്ഥാന സർക്കാരാണെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. സംസ്ഥാനത്തെ മൂന്നു നഗരങ്ങളെ മെട്രോ പൊളിറ്റിൻ പ്ലാനിൽ ഉൾപ്പെടുത്തുകയും ചെയ്തു.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളെയാണ് പ്ലാനിൽ ഉൾപ്പെടുത്തിയത്.സർവീസ് പെൻഷൻ കുടിശിക 600 കുടിശികയും ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡുവും ഈ സാമ്പത്തിക വർഷം നൽകും. സർവീസ് പെൻഷൻ പരിഷ്ക്കരണതിന്റെ കുടിശ്ശിക 600 കോടി ഫെബ്രുവരിയിൽ വിതരണം ചെയ്യും. പ്രവാസികളുടെ കേരളവുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ലോക കേരളം കേന്ദ്രം തുടങ്ങും. അതിവേഗപാതയ്ക്കായി ശ്രമം തുടരും. വിഴിഞ്ഞം പദ്ധതിയിൽ കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ച നിലയിലുള്ള സഹായം ലഭിക്കുന്നില്ലെങ്കിലും ചർച്ചകൾ തുടരുമെന്ന് ധനമന്ത്രി വ്യക്തമാക്കി.






